ബെംഗളൂരു: ഹെൽമെറ്റില്ലാതെ യാത്രചെയ്തതിന് ദമ്പതിമാർക്ക് പിഴ വിധിച്ച പോലീസ്കാർക്ക് യുവതിനൽകിയത് തന്റെ താലിമാല. ട്രാഫിക് പോലീസ് ആവശ്യപ്പെട്ട പിഴ 500 രൂപ നൽകാൻ ഇല്ലാത്തതിനാലാണ് മാല ഊറി നൽകിയത്. കൈയിൽ പണമില്ലെന്ന് പറഞ്ഞിട്ടും പോലീസ് ഇവരെ വെറുതെവിട്ടില്ല. ഇത് കണ്ടെത്തിയ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സംഭവത്തിൽ ഇടപെട്ടതോടെ ദമ്പതിമാരെ വിട്ടയക്കുകയും ചെയ്തു.
ദിവസങ്ങൾക്ക് മുമ്പ് കർണാടകയിലെ ബെലഗാവിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. യുവതിയും പോലീസുകാരും തമ്മിലുള്ള സംഭാഷണത്തിന്റെയും താലിമാര ഊരിനൽകുന്നതിന്റെയും വീഡിയോയാണ് വൈറലായത്. ഇതോടെ സംഭവം വാർത്തയാവുകയായിരുന്നു.
ഹുക്കേരി സ്വദേശിയായ ഭാരതി വിഭൂതി എന്ന യുവതിയാണ് പിഴ അടക്കാനില്ലാത്തതിനാൽ താലിമാല ഊരിനൽകിയതെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവദിവസം ഭർത്താവിനൊപ്പം ബൈക്കിൽ ബെലഗാവിയിലെത്തിയ യുവതി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പോലീസ് തടഞ്ഞത്. ഹെൽമെറ്റില്ലാതെ യാത്രചെയ്തതിന് 500 രൂപ പിഴ അടക്കണമെന്നായിരുന്നു പോലീസിന്റെ ആവശ്യം.
തങ്ങളുടെ കൈയിൽ പണമില്ലെന്നും കിടക്ക വാങ്ങാനാണ് നഗരത്തിലെത്തിയതെന്നും ദമ്പതിമാർ പോലീസിനോട് പറഞ്ഞു. കിടക്കയ്ക്ക് 1700 രൂപ ചിലവായി. ബാക്കിയുണ്ടായിരുന്ന നൂറ് രൂപയ്ക്ക് ഭക്ഷണവും കഴിച്ചു. ഇനി കൈയിൽ പണമില്ലെന്ന് ദമ്പതിമാർ ആവർത്തിച്ചു പറഞ്ഞു. പക്ഷേ, പോലീസുകാർ ഇതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. രണ്ട് മണിക്കൂറോളം പോലീസുകാരോട് സംസാരിച്ചു.
പിഴ അടയ്ക്കാതെ പോകാനാവില്ലെന്നായിരുന്നു നിലപാട്. ഒടുവിൽ ഭാരതി നടുറോഡിൽനിന്ന് താലിമാല ഊരിനൽകിയത്. മാല വിറ്റ് ലഭിക്കുന്ന പണംകൊണ്ട് പിഴ അടച്ചോളൂ എന്നുപറഞ്ഞാണ് യുവതി താലിമാല ഊരി പോലീസുകാർക്ക് നൽകിയത്. സംഭവം കൈവിട്ടുപോകുമെന്ന് ഭയന്നതോടെ പോലീസുകാരും പരിഭ്രാന്തരായി. ഒടുവിൽ സ്ഥലത്തെത്തിയ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വിവരങ്ങൾ ആരായുകയും ദമ്പതിമാരെ വിട്ടയക്കുകയുമായിരുന്നു.