തിരുവനന്തപുരം: പ്രശനബാധിത ബൂത്തുകളിൽ കേന്ദ്രസേനയെ വിന്യസിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. കേരളാ പൊലീസ് ബൂത്തുകൾക്ക് പുറത്തുമാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് തടയാൻ പോളിംങ് ഉദ്യോഗസ്ഥർ നിർഭയമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം അറിയിച്ചു. മാധ്യമപ്രവർത്തകരുൾപ്പെടെയുള്ള അവശ്യസർവീസിലുള്ളവർക്കും പോസ്റ്റൽബാലറ്റ് സൗകര്യം നൽകാനും തീരുമാനം.
കള്ളവോട്ട് തടയാൻ വെബ്കാസ്റ്റിങ് ശക്തവും വ്യാപകവുമാക്കും. പോളിങ് ഉദ്യോഗസ്ഥർ കള്ളവോട്ട് തടയണമെന്നും മിണ്ടാപ്രാണികളെ പോലെ നോക്കിയിരിക്കരുതെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഇപ്പോഴുള്ള സർക്കാരിനെയോ വരാൻപോകുന്ന സർക്കാരിനേയോ ഭയക്കേണ്ടതില്ല. ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മിഷൻസംരക്ഷിക്കും.
പോളിങ് സമയം രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെയായിരിക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള ഇടങ്ങളിൽ പോളിങ് വൈകിട്ട് ആറുമണിക്ക് അവസാനിപ്പിക്കും.
പൊലീസ്, ആരോഗ്യപ്രവർത്തകർ, തുടങ്ങിയ അടിയന്തിര സർവീസുകൾക്കും മാധ്യമപ്രവർത്തകർക്കും കൂടി ഇത്തവണ പോസ്റ്റൽബാലറ്റ് സൗകര്യം നൽകും. 80ന് മുകളിലുള്ളവർക്കും കൊറോണ ബാധിതർക്കും പോസ്റ്റൽ ബാലറ്റ് ഇപ്പോഴുണ്ട്.
കർശന കൊറോണ മാനദണ്ഡം പാലിച്ചാവണം പ്രചരണ പ്രവർത്തനം. കലാശക്കൊട്ടിനെ സംബന്ധിച്ച് പീന്നീട് തീരുമാനമെടുക്കും. സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി സർക്കാർ നടത്തുന്ന ചർച്ചയിൽ തീരുമാനങ്ങളെടുക്കാനും ഉത്തരവിറക്കാനും തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ അനുവാദം വേണമെന്നും ടീക്കാറാം മീണ അറിയിച്ചു.