തിരുവനന്തപുരം: ഖാദി മാസ്‌കിന്റെ വിലയിൽ അഴിമതിയുണ്ടെന്ന് സൂചിപ്പിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്‌ത ഖാദി ബോർഡ് ജീവനക്കാരന് സസ്‌പെൻഷൻ. സർക്കാർ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റിനൊപ്പം നൽകുന്ന ഖാദി മാസ്കിന്റെ വിലയിലാണ് അഴിമതിയുണ്ടെന്ന തരത്തിൽ സൂചിപ്പിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റ് പ്രചരിച്ചത്.
ഖാദി ബോർഡിന്റെ തിരുവനന്തപുരം പ്രോജക്‌ട് ഓഫീസിലെ സീനിയർ ക്ലാർക്കും ഖാദി ബോർഡ് എംപ്ലോയീസ് യൂണിയൻ (ഐ എൻ ടി യു സി) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ബി എസ് രാജീവിനെയാണ് അന്വേഷണവിധേയമായി ബോർഡ് സെക്രട്ടറി ഡോ കെ എ രതീഷ് സസ്‌പെൻഡ് ചെയ്‌തത്.
ഫെബ്രുവരിയിലെ ഭക്ഷ്യ കിറ്റിനൊപ്പമാണ് രണ്ട് ഖാദി മാസ്‌ക് വീതം നൽകാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് തീരുമാനിച്ചത്. അതിന് കിറ്റ് തയ്യാറാക്കുന്ന സിവിൽ സപ്ലൈസ് കോർപ്പറേഷന് ലക്ഷണക്കണക്കിന് മാസ്‌ക് നൽകുകയും ചെയ്തു.
ഖാദി ബോർഡിന്റെ ജീവനക്കാരനായിരിക്കെ സർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയെ അപകീർത്തിപ്പെടുത്തുന്ന വാർത്ത പ്രചരിപ്പിക്കാൻ ശ്രമിച്ചത് ഗുരുതരമായ കൃത്യവിലോപമാണെന്നാണ് അധികൃതർ പറയുന്നത്. ഖാദി ബോർഡ് വൈസ് ചെയർപഴ്സൻ ശോഭന ജോർജിന്റെ ഉത്തരവ് പ്രകാരമാണ് സെക്രട്ടറിയുടെ രാജീവിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.