മൊഹാലി: പ്രശസ്ത പഞ്ചാബി ഗായകൻ ശർദൂൾ സിക്കന്ദർ (60) കൊറോണ ബാധിച്ച് അന്തരിച്ചു. മൊഹാലിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അടുത്തിടെയാണ് ശർദൂളിന് രോഗബാധ സ്ഥിരീകരിച്ചത്. അനിയന്ത്രിതമായ പ്രമേഹം, വൃക്ക തകരാർ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും നേരിടുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ആരോഗ്യനില വഷളായത്.
പഞ്ചാബി നാടോടി ഗാനങ്ങളിലൂടെയാണ് ശർദൂൾ പ്രശസ്തിയാർജ്ജിച്ചത്. പഞ്ചാബി നാടോടി-പോപ് സംഗീത ലോകത്തെ ഏറ്റവും മികച്ച സംഗീതജ്ഞരിൽ ഒരാളെയാണ് നഷ്ടമായിരിക്കുന്നത്.
ഹുസ്ന ദേ മൽകോ, ദിൽ നയ് ലഗ്ഡ, തേരേ ലഗ് ഗയി മെഹന്ദി, ഛർദി ഖല്ല തെനു സമ്നെ തു ഹസി, ബോലേ സോ നിഹാൽ, ഖൽസ ദീ ഛർദി കാലാ, ഇക് തു ഹോവെ ഇക് മേൻ ഹോവാൻ എന്നിവ ഒരുകാലത്ത് ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയവയാണ്.
ജഗ്ഗ ദക്കു, പൊലീസ് എന്ന് പഞ്ചാബി സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. അമർ നൂരിയാണ് ഭാര്യ. ഗായകനും സംഗീതജ്ഞനുമായ സാരംഗ് സിക്കന്ദറും അലാപ് സിക്കന്ദറുമാണ് മക്കൾ.