മാന്നാറിലെ യുവതി നിരവധി തവണ സ്വർണം കടത്തി ; സ്വർണത്തെ ചൊല്ലിയുള്ള തർക്കം തട്ടിക്കൊണ്ടു പോകലിനിടയാക്കി; ഒരാൾ കസ്റ്റഡിയിൽ

ആലപ്പുഴ: മാന്നാറിൽ ഗൾഫിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ യുവതിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. മാന്നാർ സ്വദേശി പീറ്ററിനെയാണ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

പിടിയിലായത് തട്ടികൊണ്ടുപോകൽ സംഘത്തിൽ ഉൾപ്പെട്ടയാളല്ല. എന്നാൽ തട്ടികൊണ്ടുപോകൽ സംഘത്തിന് സഹായങ്ങൾ ചെയ്തുകൊടുത്ത ആളാണെന്ന് പോലീസ് പറഞ്ഞു. അക്രമി സംഘത്തിന് വീട് കാണിച്ചുകൊടുത്തത് പീറ്ററാണെന്നാണ് പോലീസ് പറയുന്നത്.

അതേസമയം, സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മാന്നാർ കൊരട്ടിക്കാട് സ്വദേശിനി ബിന്ദു ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചു. പല തവണ ഇവർ സ്വർണം കൊണ്ടുവന്നതായാണ് സൂചന. ഏറ്റവും ഒടുവിൽ ദുബായിൽ നിന്ന് മാലിദ്വീപ് വഴി കേരളത്തിലേക്ക് വന്നപ്പോൾ ഒന്നരക്കിലോ സ്വർണം കൊണ്ടുവന്നിരുന്നു.

പിടിക്കെടുമെന്നായപ്പോൾ ഇത് വഴിയിൽ ഉപേക്ഷിക്കുകയാണെന്നും ഇവർ അന്വേഷണസംഘത്തിന് മൊഴി നൽകി. ഇതെ ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു.

തിങ്കളാഴ്ച പുലർച്ചെ മാന്നാറിലെ വീട്ടിൽനിന്നും തട്ടിക്കൊണ്ടുപോയ ബിന്ദുവിനെ രാവിലെ 11 മണിയോടെയാണ് അജ്ഞാതസംഘം പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂരിൽ ഇറക്കിവിട്ടത്. യുവതിയെ ഉപേക്ഷിച്ച് ഇവർ കടന്നുകളഞ്ഞു. അവശനിലയിലായിരുന്ന ബിന്ദു പിന്നീട് ഓട്ടോറിക്ഷ വിളിച്ചാണ് വടക്കഞ്ചേരി സ്റ്റേഷനിലെത്തിയതെന്ന് പോലീസ് പറഞ്ഞു.

യുവതിയെ ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സനൽകി. ശേഷം ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയി. കൂടുതൽ വിശദമായ ചോദ്യം ചെയ്യലിൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് അന്വേഷണ സംഘം കണക്കുകൂട്ടുന്നു.