തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ രജിസ്ട്രാറായി ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ എസ് അനിൽകുമാറിനെ നിയമിക്കാൻ ഇന്ന് കൂടിയ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. കേരള സർവ്വകലാശാലയുടെ സെനറ്റ് മെമ്പർ കൂടിയാണ് അനിൽകുമാർ.
അതിവേഗതയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് വിവാദ രജിസ്ട്രാർ നിയമനം. രണ്ടു ദിവസം മുമ്പ് ഫോണിൽ ഇൻ്റർവ്യൂവിന് ക്ഷണം. ഇന്ന് രാവിലെ വൈസ് ചാൻസലർ ചെയർമാനായുള്ള സെലക്ഷൻ കമ്മിറ്റി ഇന്റർവ്യൂ നടത്തി. തുടർന്ന് ഉച്ചയ്ക്ക് ശേഷം സ്പെഷ്യൽ സിൻഡിക്കേറ്റ് യോഗം ചേർന്ന് നിയമനം അംഗീകരിച്ചു. 12 അപേക്ഷകരിൽ ഒമ്പത് പേർ ഇൻറർവ്യൂവിന് നേരിട്ട് ഹാജരായി.
വിജ്ഞാപന പ്രകാരം രജിസ്ട്രാറുടെ നിയമനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയ്ക്ക് ശേഷം രണ്ടു ദിവസത്തിനകം തിരക്കിട്ട് നിയമനത്തിനുള്ള ഇൻറർവ്യൂ നടത്തുന്നത് വിവാദമായിരുന്നു. കഴിഞ്ഞ അഞ്ചുവർഷമായി യൂണിവേഴ്സിറ്റി മലയാളവിഭാഗം പ്രൊഫസർ രജിസ്ട്രാറുടെ താൽക്കാലിക ചുമതല വഹിക്കുകയായിരുന്നു.
2019 ൽ, സർവകലാശാലയുടെ ബിഎസ് സി അവസാന വർഷ പരീക്ഷയിൽ മോഡറേഷൻ കൂട്ടി നൽകി 350 പേരെ വിജയിപ്പിച്ച സംഭവം ഏറെ വിവാദമായിരുന്നു. ഡെപ്യൂട്ടി രജിസ്ട്രാറുടെ പാസ്സ് വേർഡ് ഉപയോഗിച്ച് മോഡറേഷൻ കൂട്ടി നൽകി നടന്ന മാർക്ക് തിരിമറിയിൽ സർവ്വകലാശാലയ്ക്ക് വീഴ്ചയില്ലെന്ന് ക്ലീൻ ചിറ്റ് നൽകിയ വിദ്ഗ്ധ സമിതി അംഗമായിരുന്ന ഡോ.കെ എസ് അനിൽകുമാറിന് ഇതിന് പ്രത്യുപകാരമായാണ് രജിസ്ട്രാർ സ്ഥാനം നൽകിയതെന്ന് ആക്ഷേപം ഉയർന്നു കഴിഞ്ഞു.
മോഡറേഷൻ സംഭവം പരീക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയല്ലെന്നും,കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ പിഴവു കൊണ്ടാണെന്ന് കണ്ടെത്തുകയും ചെയ്ത വിദഗ്ധ സമിതി അംഗത്തെ തന്നെ രജിസ്ട്രാർ തസ്തികയിൽ നിയമിച്ചത് സർവകലാശാലയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി കുറ്റപ്പെടുത്തി.