ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കമ്പനിക്ക് അനുമതി; മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന സർക്കാർ നയമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള അനുമതി വിദേശ കമ്പനികൾക്ക് നൽകുന്നത് മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന സർക്കാർ നയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെളിവുകളില്ലാതെ താൻ ഒരു ആരോപണവും സർക്കാരിനതിരെ ഉന്നയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചിയിൽ നടന്ന നിക്ഷേപസംഗമത്തിലാണ് ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടത്. ഇവർക്ക് ചേർത്തലയിൽ സ്ഥലം അനുവദിച്ചു. 400 യാനങ്ങൾ നിർമിക്കാൻ കേരള ഷിപ്പിങ് ആന്റ് ഇൻലന്റ് കോർപ്പറേഷനുമായി കരാർ ഉറപ്പിച്ചു. ഇത്രയും കാര്യം മുന്നോട്ടുപോയപ്പോഴാണ് താൻ ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടതെന്ന് ചെന്നിത്തല ഐശ്വര്യ കേരള യാത്രയ്ക്ക് കാട്ടാക്കടയിൽ നൽകിയ സ്വീകരണത്തിൽ പറഞ്ഞു.

ആരോപണം ഉന്നയിക്കുമ്പോൾ പ്രതിപക്ഷ നേതാവിന്റെ മനോനില തെറ്റിയിരിക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ ആരോപണം. എനിക്ക് ഭ്രാന്താണെന്നാണ് പറയുന്നത്, സാധാരണ ഭ്രാന്തുള്ളവരാണ് മറ്റുള്ളവർക്കും ഭ്രാന്താണെന്ന് പറയുക- അദ്ദേഹം പരിഹസിച്ചു.

ആദ്യം മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞത് ഞാനൊന്നും അറിഞ്ഞില്ലെന്നാണ്. മന്ത്രിയുമായി കമ്പനി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുന്ന ഫോട്ടോ പുറത്തുവിട്ടപ്പോൾ പിന്നെ പറഞ്ഞത് കമ്പനിയുടെ ആളുകൾ തന്നെ വന്നു കണ്ടുവെന്നാണ്. എന്താ പറഞ്ഞതെന്ന് എനിക്കോർമയില്ലെന്ന്. വൈകുന്നേരം പറഞ്ഞത് മത്സ്യനയത്തിന് വിരുദ്ധമായതൊന്നും ചെയ്യില്ലെന്നാണ്. യഥാർഥത്തിൽ അതാണ് പ്രശ്നം.

വിദേശ യാനങ്ങൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള അനുമതി നയത്തിൽ അവർ എഴുതിച്ചേർത്തിരിക്കുന്നു. അതനുസരിച്ചാണ് കമ്പനി പദ്ധതിക്ക് അപേക്ഷ കൊടുത്തത്. രേഖകളില്ലാതെ, വസ്തുതകളില്ലാതെ താൻ ഒരു ആരോപണവും സർക്കാരിനെതിരെ ഉന്നയിച്ചിട്ടില്ല. സ്പ്രിംഗ്ലർ ആയാലും ഇഎംസിസി ആയാലും തന്റെ പക്കൽ രേഖകളുണ്ട്.

അടിയന്തരമായി കരാർ റദ്ദ് ചെയ്യണമെന്നാണ് തന്റെ ആവശ്യം. അല്ലാത്ത പക്ഷം കേരളം കണ്ട് ഏറ്റവും വലിയ സമരങ്ങൾക്ക് സർക്കാർ സാക്ഷിയാവേണ്ടി വരും. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ കൊള്ളയടിക്കാൻ അമേരിക്കൻ കമ്പനിക്ക് വിട്ടുകൊടുക്കുകയാണ് സർക്കാർ. ഇതാണോ പാവങ്ങൾക്ക് വേണ്ടിയുള്ള ഭരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കേരളത്തിൽ ആഴക്കടൽ മത്സ്യബന്ധനം നടത്താൻ അമേരിക്കൻ കമ്ബനിയുമായി മുന്നോട്ടുപോവാൻ ധൈര്യമുണ്ടോ എന്ന് താൻ പിണറായി വിജയനെ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.