ന്യൂഡെൽഹി : കൊറോണ പ്രതിരോധ വാക്‌സിനായ കൊവിഷീൽഡിനായി ശ്രീലങ്ക വീണ്ടും ഇന്ത്യയെ സമീപിച്ചു. 10 മില്യൺ ഡോസുകളാണ് ഇന്ത്യയോട് ഇത്തവണ ശ്രീലങ്ക ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയോട് കൂടുതൽ ഡോസുകൾ ആവശ്യപ്പെട്ട വിവരം
ശ്രീലങ്കയുടെ ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷനാണ് അറിയിച്ചത്.
വാക്‌സിനുകൾക്കായി കോർപ്പറേഷൻ പൂനൈ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാറും ഒപ്പുവെച്ചു. ഈ കരാറിന് അറ്റോർണി ജനറലിൽ നിന്നും അംഗീകാരവും ലഭിച്ചിട്ടുണ്ട്. അടുത്തിടെ അഞ്ച് ലക്ഷം ഡോസ് വാക്‌സിനുകൾ ശ്രീലങ്കയ്ക്ക് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വാക്‌സിനുകൾ വേണമെന്ന ആവശ്യവുമായി ശ്രീലങ്ക മുന്നോട്ട് വന്നിരിക്കുന്നത്.
ആരോഗ്യപ്രവർത്തകർക്കുള്ള ആദ്യ ഘട്ട കുത്തിവെയ്പ്പിനായാണ് ശ്രീലങ്ക അഞ്ച് ലക്ഷം ഡോസ് വാക്‌സിനുകൾ ഇന്ത്യയിൽ നിന്നും വാങ്ങിയത്. ഇതിൽ 2.5 ലക്ഷം ഡോസുകളും നൽകി. ബാക്കിയുള്ള മുന്നണിപ്പോരാളികൾക്കായാണ് വീണ്ടും വാക്‌സിൻ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കുമുള്ള വാക്‌സിൻ ഇന്ത്യയിൽ നിന്നാണ് ശ്രീലങ്ക വാങ്ങുകയെന്നാണ് സൂചന.