ഇടുക്കി: പള്ളിവാസലിൽ പ്ലസ്ടു വിദ്യാർഥിനി രേഷ്മ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒളിവിൽപോയ ബന്ധുവായ അനുവിനായി തിരിച്ചിൽ ഊർജ്ജിതമാക്കി പോലീസ്. സംഭവത്തിന് പിന്നിൽ ഇയാളാണെന്ന് പോലീസ് സംശയിക്കുന്നു. കുത്തേറ്റ് മരിച്ച രേഷ്മ വെള്ളിയാഴ്ച വൈകിട്ട് ബന്ധുവായ അനുവിനൊപ്പം നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബൈസൺവാലി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനിയായ രേഷ്മയെ വെള്ളിയാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. സ്കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്താതിനെ തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെയാണ് ബന്ധുവായ അനുവിനൊപ്പം പള്ളിവാസൽ പവർഹൗസ് ഭാഗത്ത് പെൺകുട്ടിയെ കണ്ടതായി ചിലർ വിവരമറിയിച്ചത്.
അനുവിനൊപ്പം മകൾ പോകുന്നത് കണ്ടതായി സുഹൃത്തുക്കൾ പറഞ്ഞതായി രേഷ്മയുടെ പിതാവ് രാജേഷും പറഞ്ഞിരുന്നു. തുടർന്ന് ഈ ഭാഗത്ത് തിരച്ചിൽ നടത്തിയതോടെയാണ് കാട്ടിനുള്ളിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുനിന്നായി ഒരു മൊബൈൽ ഫോണും പോലീസിന് ലഭിച്ചിട്ടുണ്ട്.
മൊബൈൽ ഫോൺ അനുവിൻ്റേതാണെന്നാണ് സംശയം. നേരത്തെ അനുവുമായുള്ള രേഷ്മയുടെ സൗഹൃദത്തെച്ചൊല്ലി ചില പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതേക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.