തിരുവനന്തപുരം: തികച്ചും നിർഭാഗ്യകരമായ സാഹചര്യത്തിൽ സർക്കാരിൽ നിന്ന് ഇനി എന്തെങ്കിലും സഭ പ്രതീക്ഷിക്കുന്നില്ലെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വന്ന സമരം അവസാനിപ്പിച്ചതായും യാക്കോബായ സഭ. സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തി വന്ന സമര പരിപാടികൾ അവസാനിപ്പിക്കുകയാണെന്നും മെത്രാപ്പൊലീത്തൻ ട്രസ്റ്റി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് അറിയിച്ചു.
യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനു കരട് ബിൽ വരെ തയാറാക്കിയ ശേഷം നിയമ നിർമാണത്തിൽനിന്നു സർക്കാർ പിന്മാറിയതിൽ യാക്കോബായ സഭയ്ക്കു ശക്തമായ പ്രതിഷേധവും നിരാശയും വേദനയും ഉണ്ടെന്നു അദ്ദേഹം വ്യക്തമാക്കി. അരമനകളിൽ രാഷ്ട്രീയക്കാരെയും സ്ഥാനാർഥികളെയും പ്രവേശിപ്പിക്കില്ല. സഭ ചിലരുടെ വോട്ടുബാങ്കാണെന്ന തോന്നൽ അവസാനിപ്പിക്കും.
സർക്കാരിനെതിരെയും യാക്കോബായ സഭാനേതൃത്വം രൂക്ഷവിമർശനം ഉന്നയിച്ചു. നിയമനിർമാണത്തിൽനിന്ന് സർക്കാർ പിന്നോട്ട് പോയി. ചൊവ്വാഴ്ച പ്രത്യേക സുനഹദോസ് ചേരും. രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കാനും തീരുമാനമായതായി സഭാ വൃത്തങ്ങൾ അറിയിച്ചു.
വരും നാളുകളിൽ ചില രാഷ്ട്രീയ നിലപാടുകൾ എടുക്കേണ്ടി വന്നേക്കും. ചർച്ചയ്ക്കു വിളിക്കാൻ പോലും സർക്കാർ തയാറായില്ലെന്നും മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.