ന്യൂഡെൽഹി: സ്മാർട്ട് സിറ്റിപദ്ധതിയുടെ ഭാഗമായി വിവിധ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശയഗംഭീരനായ കുമാരനാശാന്റെ വരികൾ ഉദ്ധരിച്ച് മോദി രാജ്യത്തെ വികസന പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നു പറഞ്ഞു.
‘ജാതി,മത, രാഷ്ട്രീയ, ലിംഗ വ്യത്യാസമില്ല, വികസനമാണ് പ്രധാനം. രാജ്യത്തിന്റെ ആവശ്യവും വികസനമാണ്’-അദ്ദേഹം വ്യക്തമാക്കി.’ജാതി ചോദിക്കുന്നില്ല ഞാൻ സോദരി…’ എന്നു തുടങ്ങുന്ന ആശാന്റെ ചണ്ഡാലഭിക്ഷുകിയിലെ വരികളാണ് അദ്ദേഹം പ്രസംഗത്തിനിടെ പരാമർശിച്ചത്.
കേരളത്തിൽ 772 കോടിയുടെ 27 പദ്ധതികളാണ് ഇതുവരെ കേരളത്തിൽ പൂർത്തിയായിരിക്കുന്നത്.തൃശ്ശൂരിൽ 2000 മെഗാവാട്ട് പവർ ട്രാൻസ്മിഷൻ പദ്ധതി, 50 മെഗാവാട്ട് ശേഷിയുള്ള കാസർകോട് സോളാർ പവർ പ്രോജക്‌ട്, അരുവിക്കരയിലെ 75 എം.എൽ.ഡി. ജലസംസ്‌കരണ പ്ലാന്റ് എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
തലസ്ഥാനത്ത് 37 കിമീ ലോകോത്തര സ്മാർട്ട് റോഡും ഇന്ന് പ്രധാനമന്ത്രി കേരളത്തിനായി ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം 2,000 കോടിയുടെ 68 പദ്ധതികൾ നടപ്പാക്കാൻ പോകുന്നുണ്ടെന്നും മോദി വ്യക്തമാക്കി.