ന്യൂഡെൽഹി: അന്തരീക്ഷ മലിനീകരണം കാരണം ഡൽഹിയിൽ കഴിഞ്ഞ വർഷം 54,000 പേർ മരിച്ചതായി പഠനം. ലോകാരോഗ്യ സംഘടനയുടെ പരിധിക്കും ആറിരട്ടി മുകളിലായിരുന്നു കഴിഞ്ഞ വർഷം ഡെൽഹിയിലെ അന്തരീക്ഷ മലിനീകരണം. പിഎം (പർട്ടിക്കുലേറ്റ് മാറ്റർ) 2.5 പൊടി കണങ്ങൾ കാരണമാണ് ഇത്രയും മരണങ്ങളെന്നാണ് പഠനം.
ഒരു ദശലക്ഷം പേരിൽ 1800 മരണങ്ങൾ പിഎം 2.5 മൂലം ഉണ്ടാകുന്നതായും ഗ്രീൻപീസ് സൗത്ത് ഈസ്റ്റ് ഏഷ്യയുടെ ഐക്യു എയർ ഡേറ്റ റിപ്പോർട്ടിൽ പറയുന്നു.വായു മലിനീകരണത്തിന്റെ പ്രധാനഘടകമാണ് പർട്ടിക്കുലേറ്റ് മാറ്റർ അഥവാ പൊടിപടലങ്ങൾ. 2.5മൈക്രോൺ വലിപ്പമുള്ള പർട്ടിക്കുലേറ്റ് മാറ്റർ 2.5. വലിപ്പം കുറവായതിനാൽ ശ്വാസകോശത്തിലേക്ക് പെട്ടെന്ന് കയറി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലായതിനാൽ ആണ് പിഎം 2.5 അപകടകാരികളാകുന്നത്.
ഇന്ത്യയിലെ മറ്റു നഗരങ്ങളിലും പ്രശ്‌നം ഡെൽഹിയെപ്പോലെതന്നെ ഗുരുതരമാണെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നു. 2020 ൽ മംബൈ നഗരത്തിൽ ഉണ്ടായ 25,000 മരണങ്ങൾക്ക് കാരണം വായു മലിനീകരണം ആയിരുന്നെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ബെംഗളൂരു 12,000, ചെന്നൈ 11,000, ഹൈദരാബാദ് 11,000, ലക്‌നൗ 6,700 എന്നിങ്ങനെയാണ് വായു മലിനീകരണം ഉണ്ടായ മരണം. ലോക്ഡൗണിന്റെ ഭാഗമായി മലിനീകരണം കുറഞ്ഞെങ്കിലും ഇക്കാര്യത്തിൽ അതീവശ്രദ്ധ വേണ്ടതുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.