കൊച്ചി: “മരട് 357′ എന്ന സിനിമയുടെ റിലീസ് എറണാകുളം മുൻസിഫ് കോടതി തടഞ്ഞു. മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നിർമാതാക്കൾ നൽകിയ ഹർജിയിലാണ് നടപടി.കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത സിനിമയുടെ ട്രെയ്ലറുകളോ ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുൻസിഫ് കോടതി ഉത്തരവിട്ടു. സിനിമയുടെ നിർമാതാക്കൾക്ക് നിക്ഷിപ്ത താൽപര്യമുണ്ടെന്നും ഹർജിക്കാർ ആരോപിച്ചു.
സിനിമയിൽ ഫ്ലാറ്റ് നിർമാതാക്കളെ അപകീർത്തിപ്പെടുത്തുന്ന ഒരു രംഗം പോലും ചിത്രത്തിലില്ലെന്ന് സംവിധായകൻ പറഞ്ഞു. സിനിമ ഈ മാസം 19ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് കോടതിയുടെ ഉത്തരവ്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിൻ്റെ വിചാരണയെ സിനിമ ബാധിക്കുമെന്നാണ് ഫ്ളാറ്റ് നിർമാതാക്കളുടെ വാദം. കേരളത്തിൽ കഴിഞ്ഞ വർഷം നടന്ന മരട് ഫ്ളാറ്റ് പൊളിക്കൽ സംഭവവുമായി ബന്ധപ്പെട്ട് 357 കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെട്ട യഥാർത്ഥ സംഭവമാണ് മരട് 357പറയുന്നത്. ‘പട്ടാഭിരാമൻ’ എന്ന സിനിമയ്ക്ക് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
അനൂപ് മേനോൻ, ധർമ്മജൻ ബോൾഗാട്ടി, ഷീലു എബ്രഹാം, നൂറിൻ ഷെരീഫ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, സാജിൽ, സെന്തിൽ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരൻ, കൈലാഷ്, ശ്രീജിത്ത് രവി, ജയൻ ചേർത്തല, സരയു, അഞ്ജലി നായർ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്.ദിനേശ് പള്ളത്താണ് തിരക്കഥയൊരുക്കുന്നത്. എബ്രഹാം മാത്യു, സുദർശനൻ കാഞ്ഞിരക്കുളം എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം.