തൃശൂർ: സാഗർ രൂപതയുടെ മുൻ ബിഷപ് മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ കാലംചെയ്തു . അദ്ദേഹത്തിന് 91 വയസായിരുന്നു. രൂപതാ അധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിച്ചശേഷം 2006 മുതൽ തൃശൂർ കുറ്റൂരിലെ സാഗർ മിഷൻ ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഇന്നു രാവിലെ അബോധാവസ്ഥയിൽ കാണപ്പെട്ട അദ്ദേഹത്തെ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
തൃശൂർ അതിരൂപതയിലെ അരണാട്ടുകര ഇടവകയിലെ ലാസർ നീലങ്കാവിലിന്റെയും കുഞ്ഞനം പാലത്തിങ്കലിന്റെയും മകനായി 1930 മാർച്ച് 19 നു ജനിച്ചു. അരണാട്ടുകര ഇടവകയുടെ സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം 1950 ഒക്ടോബർ 15 ന് അമ്പഴക്കാട് സെന്റ് തെരേസാസ് ആശ്രമത്തിൽ ചേർന്നതോടെയാണ് പേരിനൊപ്പം പാസ്റ്റർ എന്ന പേരുകൂടി ചേർത്തത്.
മൂന്ന് ആണ് മക്കളും നാലു പെണ്മക്കളുമായിരുന്നു ലാസർ നീലങ്കാവിനും കുഞ്ഞനം പാലത്തിങ്കലിനും ഉണ്ടായിരുന്നത്. ജോസഫ് സെമിനാരി ജീവിതം തെരഞ്ഞെടുത്തപ്പോൾ രണ്ടു സഹോദരിമാർ എഫ് സിസി സന്യാസിനീ സഭയിലെ അംഗങ്ങളായി.
1960 മെയ് 17 ന് ബംഗളൂരു ധർമാരാം ചാപ്പലിൽ കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു.
തൃശൂർ രൂപതയിലെ സോഷ്യൽ ആക്ഷൻ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു ആദ്യ നിമയനം. കാത്തലിക് ലേബർ അസോസിയേഷന്റെ ഡയറക്ടറായിരുന്നു. റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽനിന്ന് സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടി. 1987 ഫെബ്രുവരി 22 ന് സാഗർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനാതി. തൃശൂർ രൂപത മെത്രാൻ മാർ ജോസഫ് കുണ്ടുകുളത്തിൽനിന്ന് മെത്രാഭിഷേകം സ്വീകരിച്ചു. 19 കൊല്ലം സാഗർ രൂപതയെ നയിച്ച പിതാവ് 2006 ഫെബ്രുവരി രണ്ടിന് വിശ്രമജീവിതത്തിലേക്കു പ്രവേശിച്ചു.
ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജർമൻ, ഇറ്റാലിയൻ, ലാറ്റിൻ എന്നീ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയാമായിരുന്നു. സിഎംഐ സന്യാസ സമൂഹത്തിന്റെ ജനറൽ മിഷൻ കൗണ്സിലറായി പ്രവർത്തിച്ചിട്ടുണ്ട്. ആത്മകഥയായ ’ദൈവമേ അങ്ങെന്നെ ഉയർത്തി’ അടക്കം നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.