കൊച്ചി: കാക്കനാട് വാഴക്കാലയിലെ മഠത്തിന് സമീപത്തെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. പോസ്റ്റ്മോര്‍ട്ടത്തില്‍ മുങ്ങി മരണത്തിന്‍റെ സൂചനകള്‍ ഉള്ളതായി പ്രാഥമിക നിഗമനം. ശരീരത്തില്‍ പരിക്കുകളോ ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളോ ഇല്ല. ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തുമെന്നും അതിന്‍റെ ഫലം കൂടി ലഭിച്ചാലെ മരണകാരണം കണ്ടെത്താനാകൂവെന്നും പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.
കാക്കനാട് വാഴക്കാല മൂലേപ്പാടം റോഡ് സെന്‍റ് തോമസ് കോണ്‍വന്‍റിലെ ഇടുക്കി കോരുത്തോട് കുരിശുംമൂട്ടില്‍ വീട്ടില്‍ സിസ്റ്റർ ജെസീനയെയാണ് (44) ദുരൂഹ സാഹചര്യത്തില്‍ സമീപത്തെ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സിസ്റ്റർ ജെസീനയെ ഞായറാഴ്ച രാവിലെ 11 മുതല്‍ കാണാതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍വന്‍റ് അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
കോണ്‍വന്‍റ് അധികൃതര്‍ സമാന്തരമായി നടത്തിയ അന്വേഷണത്തിലാണ് മഠത്തിന് പിന്നിലുള്ള പാറമടയില്‍ മൃതദേഹം കണ്ടത്. പായല്‍ നിറഞ്ഞ പാറമടക്കുളത്തില്‍ പൂര്‍ണമായി മുങ്ങിയിട്ടില്ലാത്ത നിലയിലായിരുന്നു മൃതദേഹം. ശിരോവസ്ത്രം കഴുത്തില്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഷൂട്ടിങ് ലൊക്കേഷനായി ഉപയോഗിക്കുന്നതാണ് ഈ പാറമടക്കുളം. മഠത്തിന്‍റെ വളപ്പില്‍നിന്ന് പാറമടയിലേക്കിറങ്ങാന്‍ പടികള്‍ ഉണ്ട്. വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന പന്ത്രണ്ടോളം കന്യാസ്ത്രീകളാണ് ഇവിടത്തെ താമസക്കാര്‍. ഉച്ചഭക്ഷണത്തിനായി വിളിക്കാനെത്തിയപ്പോഴാണ് ജെസീനയെ കാണാതായെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് സമീപത്തെ കൃഷിത്തോട്ടത്തിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.2018ലാണ് സിസ്റ്റർ ജെസീനയെ സെന്‍റ് തോമസ് കോണ്‍വന്‍റിലെത്തിയത്.