കൊൽക്കത്ത: തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കെ ‘മാ’ ഭക്ഷണ പദ്ധതിയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒരു പ്ലേറ്റ് ചോറ്, പരിപ്പ് കറി, പച്ചക്കറി, മുട്ടക്കറി. എല്ലാത്തിനും കൂടി നൽകേണ്ടത് അഞ്ചു രൂപ മാത്രം. സ്വയംസഹായ സംഘങ്ങൾ മുഖേനെയാണ് ഭക്ഷണം പാകം ചെയ്യലും വിതരണവും.
സംസ്ഥാനമൊട്ടാകെ മാ കിച്ചണുകൾ വ്യാപിപ്പിക്കുമെന്നും മമത അറിയിച്ചു. നിർധനർക്കായി നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതിയിൽ പ്ലേറ്റൊന്നിന് 15 രൂപ വീതം സബ്സിഡി സർക്കാർ വഹിക്കും.
ജയലളിത മുഖ്യമന്ത്രിയായിരിക്കെ തമിഴ്നാടിലാണ് അമ്മ ഊണവഗം എന്ന പേരിൽ ആദ്യമായി സഹായവിലയിൽ ഭക്ഷണം വിതരണം ആരംഭിച്ചത്. ഒഡിഷ, കർണാടക, ആന്ധ്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും ഈ മാതൃക പിൻതുടർന്നു.
ഗുജറാത്തിൽ പദ്ധതി ഇടക്കുവെച്ച് നിർത്തലാക്കിയത് നൂറുകണക്കിനാളുകളെ ദുരിതത്തിലുമാക്കിയിരുന്നു. എന്തായാലും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മമതയുടെ പൊടിക്കൈ ആണെന്നാണ് ബിജെപിയുടെ ആരോപണം.