തിരുവനന്തപുരം: കെഎസ്ആർ ടിസി ബസ് സ്റ്റേഷനുകളിൽ പൊതുജനത്തിനുകൂടി പ്രയോജനപ്പെടുത്തും വിധം പെട്രോൾ, ഡീസൽ പമ്പുകൾ സ്ഥാപിക്കുന്നു. ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി 67 പമ്പിന് ഇന്ത്യൻ ഓയിൽ കോർപറേഷനുമായി (ഐ.ഒ.സി) ഇന്ന് കെഎസ്ആർ ടിസി ധാരണപത്രം ഒപ്പിടും.
കെഎസ്ആർ ടിസിയുടെ മിക്ക ഡിപ്പോകളും വാണിജ്യപ്രാധാന്യമുള്ള സ്ഥലങ്ങളിലാണ്. ഇവിടെനിന്ന് കെഎസ്ആർ ടിസി ബസുകൾക്ക് മാത്രമാണ് ഡീസൽ നൽകുന്നത്. പെട്രോൾ യൂനിറ്റും ചേർത്ത് ഓരോ ഡിപ്പോയുടെയും മുൻവശത്ത് ആധുനിക ഓൺലൈൻ ഫ്യുവൽ മോണിറ്ററിങ് സംവിധാനമുള്ള ഔട്ട്ലെറ്റുകളാണ് സ്ഥാപിക്കുന്നത്. പൊതുജനങ്ങൾക്ക് പകലും കെഎസ്ആർ ടിസി ബസുകൾക്ക് രാത്രിയും ഇന്ധനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഡിപ്പോകളിലെ 72 ഡീസൽ പമ്പുകളിൽ 66 ഉം ഐഒ.സിയുടേതാണ്. ഇവയ്ക്കു പുറമെ ആലുവയിലെ റീജനൽ വർക്ക്ഷോപ്പും കൂടി ചേർത്താണ് 67 സ്ഥലങ്ങളിൽ പമ്പൊരക്കുന്നത്. പമ്പയിൽ വനം വകുപ്പിൻ്റെയും ദേവസ്വം ബോർഡിൻ്റെയും അനുമതിക്കനുസരിച്ച് പമ്പ് സ്ഥാപിക്കും
കെഎസ്ആർ ടിസി എം.ഡി ബിജു പ്രഭാകറും ഇന്ത്യൻ ഓയിൽ കോർപറേഷൻ ചീഫ് ജനറൽ മാനേജർ എസ്. ധനപാണ്ഡ്യനുമാണ് ധാരണപത്രം ഒപ്പിടുന്നത്. ഐ.ഒ.സിയുമായി ഏർപ്പെടുന്ന കരാർ കൂടാതെ പെട്രോനെറ്റ് നാലിടത്ത് എൽ.എൻ.ജി പമ്പ് സ്ഥാപിക്കും. കൂടാതെ ബി.പി.സി.എൽ എട്ടിടത്തും എച്ച്.പി.സി.എൽ മലപ്പുറത്തും പമ്പ് സ്ഥാപിക്കുന്നുണ്ട്.