മലപ്പുറം: പൊന്നാനി താലൂക്കിൽ കൊറോണ വ്യാപിക്കുന്നു.മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും വന്നേരി ഹയർ സെക്കൻഡറി സ്കൂളിലും വീണ്ടും കുട്ടികളിൽ കൊറോണ സ്ഥിരീകരിച്ചു. രണ്ടാംഘട്ട പരിശോധനയിലാണ് 180 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ 442 പേർക്കാണ് ഇതുവരെ രണ്ട് സ്കൂളുകളിലുമായി കൊറോണ ബാധിച്ചത്.
മാറഞ്ചേരി സ്കൂളിലെ 363 പേർക്ക് നടത്തിയ പരിശോധനയിൽ 94 വിദ്യാർഥികൾക്കും ഒരു അധ്യാപകനുമാണ് കൊറോണ പോസിറ്റീവായത്. വന്നേരി സ്കൂളിലെ 289 പേരിൽ നടത്തിയ പരിശോധനയിൽ 82 വിദ്യാർഥികൾക്കും മൂന്ന് അധ്യാപകർക്കും രോഗം സ്ഥിരീകരിച്ചു.
ബുധൻ മുതൽ വെള്ളി വരെ സ്കൂളുകളിൽ നടത്തിയ ആർ.ടി.പി.സി.ആർ. പരിശോധനാഫലമാണ് പുറത്തുവന്നത്. മാറഞ്ചേരി സ്കൂളിൽ 363 പേരുടെ സാമ്പിൾ പരിശോധനയ്ക്കെടുത്തതിൽ ഹയർസെക്കൻഡറി വിഭാഗത്തിലെ 93 വിദ്യാർഥികൾക്കും ഹൈസ്കൂൾ വിഭാഗത്തിലെ ഒരു വിദ്യാർഥിക്കും സ്കൂളിലെ ഒരു അധ്യാപകനുമാണ് കൊറോണ സ്ഥിരീകരിച്ചത്.
വന്നേരി സ്കൂളിൽ 289 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ ഹൈസ്കൂൾ വിഭാഗത്തിലെ 67 വിദ്യാർഥികൾക്കും ഹയർസെക്കൻഡറി വിഭാഗത്തിലെ 15 വിദ്യാർഥികൾക്കും മൂന്ന് അധ്യാപകർക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിനുപുറമെ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ 324 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ രണ്ടു ജനപ്രതിനിധികളുൾപ്പെടെ 45 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതിൽ ഒരു ജനപ്രതിനിധി ഒരാഴ്ചമുമ്പ് കൊറോണ പ്രതിരോധ വാക്സിൻ സ്വീകരിച്ചിരുന്നു. വെളിയങ്കോട് പഞ്ചായത്തിൽ കൊറോണ സ്ഥിരീകരിച്ച രണ്ടു പ്രവാസികൾ നേരത്തേ വിദേശത്തുനിന്ന് കൊറോണ വക്സിൻ എടുത്തവരാണ്.
മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് മേഖലയിൽ കൊറോണ വ്യാപനം പെരുകുമ്പോഴും കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ അധികൃതർക്കാകുന്നില്ല. രണ്ടുദിവസം മുമ്പ് വെളിയങ്കോട് ചന്ദനക്കുടം നേർച്ചയുടെ ഭാഗമായി ആയിരങ്ങളാണ് സംഗമിച്ചത്.