കൽപറ്റ: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്‌ക്ക് പടിക്ക് പുറത്താക്കാൻ നിർദ്ദേശം വന്നതിന് പിന്നാലെ ഇനി കറുത്ത മാസ്ക്കിന് പിടി വീഴുമോയെന്ന് സംശയം. ഇന്നലെ വയനാട് പാക്കേജ് പ്രഖ്യാപിച്ച ചടങ്ങിൽ കറുത്ത മാസ്‌ക് ധരിച്ചെത്തിയവരെ പൊലീസ് തടയുകയായിരുന്നു. തുടർന്ന് മറ്റു കളർ മാസ്‌കുകൾ നൽകിയ ശേഷമാണ് ഇവരെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്.
പി എസ് സി സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ യുവജനസംഘടനകൾ പ്രതിഷേധം പ്രകടിപ്പിച്ചേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ ഈ തീരുമാനം. ഈ സ്ഥിതി തുടർന്നാൽ കറുത്ത മാസ്‌ക് പാടില്ലെന്നു പോലീസ് ഇനി ഉത്തരവിറക്കുമോയെന്ന സംശയം ശക്തമാണ്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി പരിപാടികളിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നത്. ഈ ചടങ്ങിലെല്ലാം കറുത്ത മാസ്‌ക് ധരിച്ചവരെ പ്രവേശിപ്പിക്കരുതെന്നാണ് പോലീസിന്റെ തീരുമാനം.
വൻ പൊലീസ് വലയത്തിലായിരുന്നു ചടങ്ങ് നടന്നത്. ധനകാര്യ മന്ത്രി തോമസ് ഐസക്, വ്യവസായ മന്ത്രി ഇ.പി ജയരാജൻ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. വയനാടിന് 7,000 കോടി രൂപയുടെ പഞ്ചവത്സര പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് അടുത്ത അഞ്ച് വർഷക്കാലയളവിലേക്ക് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ അവതരിപ്പിച്ചത്.