തിരുവനന്തപുരം: ഇൻഷുറൻസ് കമ്പനിയുമായി ഉണ്ടാക്കിയ ധാരണയിൽ സർക്കാർ മാറ്റം വരുത്താതെ പരിശോധനകൾ സൗജന്യമാക്കാനാകില്ലെന്ന് ആർ സി സി അധികൃതർ നിലപാടെടുത്തതോടെ പാവപ്പെട്ട അർബുദ രോഗികൾ ദുരിതത്തിൽ. ഇതോടെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലെ സൗജന്യ ചികിത്സ ആനുകൂല്യങ്ങൾ പേരിൽ മാത്രം ഒതുങ്ങി. പ്ലേറ്റ്ലറ്റ് മാറ്റുന്നതിനും സ്കാനിങ്ങുകൾക്കും വില കൂടിയ മരുന്നുകൾ വാങ്ങുന്നതിനും കയ്യിൽനിന്നും പണം നൽകേണ്ട അവസ്ഥയിലാണ് അർബുദ രോഗികൾ.
പല രോഗികളും നിലവിൽ ചികിത്സ തന്നെ നിർത്തിയാലോ എന്ന ചിന്തയിലാണ് നിരവധി പേർ. ഇൻഷുറൻസ് വഴി പണം കിട്ടാത്തതിനാൽ കിടപ്പാടം പോലും പണയംവെച്ചു ചികിത്സ നടത്തുന്നവർ ഉണ്ട്. റേഡിയേഷൻ, കീമോ, ശസ്ത്രക്രിയ ഇവക്കൊഴികെ മറ്റൊന്നിനും ആരോഗ്യ ഇൻഷുറൻസ് കാർഡ് വഴി സൗജന്യം കിട്ടുന്നില്ല. കാരുണ്യ ഇപ്പോൾ പേരിൽമാത്രമായി.
പഴയ കാരുണ്യ ബെനവലൻറ് ഫണ്ട് പദ്ധതിയിൽ കിടത്തി ചികിത്സ ഇല്ലാതെ തന്നെ ചികിത്സകളും പരിശോധനകളും സൗജന്യമായിരുന്നു. എന്നാൽ രോഗിയെ കിടത്തി ചികിത്സയ്ക്ക് പ്രവേശിപ്പിച്ചാൽ മാത്രമേ ഇൻഷുറൻസ് കമ്പനിയുമായുള്ള ധാരണ പ്രകാരം സൗജന്യ ചികിത്സയും പരിശോധനകളും പുതിയ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി വഴി നൽകാൻ ആകൂ എന്നാണ് ഔദ്യോഗിക വിശദീകരണം.