കൊച്ചി: പാലാ എംഎൽഎ മാണി സി കാപ്പൻ ഇടതുമുന്നണി വിട്ടു. യുഡിഎഫ് ഘടകകക്ഷിയാകുമെന്ന് ഡെൽഹിയിൽ നിന്ന് തിരിച്ചെത്തിയ അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഇനി രണ്ടാമതൊന്ന് ആലോചിക്കാനില്ല. രമേശ് ചെന്നിത്തലയ്ക്കൊപ്പം ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കുന്നത് യുഡിഎഫ് ഘടകക്ഷിയായിട്ടായിരിക്കുമെന്ന് കാപ്പൻ പറഞ്ഞു.
എൽഡിഎഫ് തന്നോടു നന്ദികേട് കാണിച്ചെന്നും പുതിയ പാർട്ടി രൂപീകരിക്കുന്നതിനെപ്പറ്റി ഇപ്പോൾ ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് യുഡിഎഫ് പ്രഖ്യാപനം സംബന്ധിച്ച് മാണി സി കാപ്പൻ വ്യക്തത വരുത്തുന്നത്.
എൻസിപി സംസ്ഥാന പ്രസിഡൻ്റ് ടിപി പീതാംബരനും ഒപ്പമുണ്ടാകുമെന്ന് കാപ്പൻ പറഞ്ഞു. മുന്നണി മാറ്റ വിഷയത്തിൽ ഇന്നേ ദേശീയ നേതൃത്വത്തിൻ്റെ തീരുമാനം ഉണ്ടാവുകയുള്ളൂ. ശരദ് പവാറും പ്രഫുൽ പട്ടേലും തമ്മിൽ കൂടിക്കാഴ്ച നടന്നിട്ടില്ലെന്നും അതിനാൽ അഖിലേന്ത്യാ നേതൃത്വം തന്നെ കൈവിട്ടുവെന്ന വാർത്ത തെറ്റാണെന്നും കാപ്പൻ പറഞ്ഞു.
ഇന്നു വൈകുന്നേരം പവാറും പ്രഫുൽ പട്ടേലും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നും അതിനു ശേഷം തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലായിൽ ജനങ്ങൾ പിന്തുണയ്ക്കും. വൻ ഭൂരിപക്ഷത്തോടെ വിജയിക്കും. എൽഡിഎഫ് തന്നോട് നീതികേട് കാണിച്ചെന്നും കാപ്പൻ പറഞ്ഞു.
ഞായറാഴ്ച പാലായിലെത്തുന്ന ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കും. പാലായിൽ യുഡിഎഫ് സ്ഥാനാർഥിയായി ഘടകകക്ഷിയായി പ്രതീക്ഷിക്കാമെന്നും കാപ്പൻ പറഞ്ഞു.
ഏഴ് ജില്ലാ പ്രസിഡന്റുമാരും 18 സംസ്ഥാന ഭാരവാഹികളിൽ ഒമ്പതുപേരും തന്നോടൊപ്പം യുഡിഎഫിലേക്ക് വരും. കാപ്പൻ കൂട്ടിച്ചേർത്തു. നാളെ ഐശ്വര്യ കേരള യാത്രയുടെ വേദിയിൽ ഇവരെ അണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു.
10 ജില്ലാ കമ്മിറ്റികളുടെ പിന്തുണയുണ്ടെന്ന എകെ ശശീന്ദ്രന്റെ അവകാശവാദത്തെ കുറിച്ച് എലത്തൂർ ജില്ലയായി കൂട്ടിയിട്ടുണ്ടെങ്കിൽ പുള്ളിയോട് പറയാനായിരുന്നു കാപ്പന്റെ പ്രതികരണം. പാലാ സീറ്റിൻ്റെ കാര്യത്തിൽ ഇടതു മുന്നണിയുമായി ഭിന്നത ഉണ്ടായപ്പോൾ തന്നെ യു ഡി എഫ് കാപ്പാനായി വാതിൽ തുറന്നിട്ടിരുന്നു.
ഇന്നലെ മന്ത്രി എം എം മണി അടക്കമുള്ളവർ തള്ളിപ്പറഞ്ഞതോടെ മാണി സി കാപ്പൻ മുന്നണി വിട്ടേക്കുമെന്ന് ഏകദേശം ഉറപ്പായിരുന്നു. മാണി സി കാപ്പന് പ്രസക്തിയില്ലെന്നായിരുന്നു ഇന്നു രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ്റെ പ്രതികരണം. എൻസിപി ഇടതുമുന്നണിയ്ക്ക് ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.