കോഴിക്കോട്:സിപിഎം പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത് വിവാദമായ ചോമ്പാല സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. പുതുവർഷാഘോഷത്തിനിടെ സിപിഎം പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് ചോമ്പാല സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കാണ് സ്ഥലം മാറ്റം. രണ്ട് എസ് ഐമാരടക്കം അഞ്ച് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇതോടെ സ്ഥലം മാറ്റിയവരുടെ എണ്ണം ഏഴായി.
സിപിഎം പ്രവർത്തകർക്കെതിരെ അകാരണമായി നടപടിയെടുക്കുന്ന ചോമ്പാല പൊലീസിനെ നിലയ്ക്ക് നിർത്തുമെന്ന് ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം ഇ എം ദയാനന്ദൻ ഭീഷണി മുഴക്കിയിരുന്നു. ഇദ്ദേഹം സ്റ്റേഷനിലെത്തി എസ്ഐ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെ ചോമ്പാല എസ് ഐ പ്രശോഭിനെ പെരുവണ്ണാമുഴി പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റി.
പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയെടുക്കാൻ ശ്രമിച്ചയാളെ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തിയെന്ന പേരിൽ സിപിഎം പ്രവർത്തകനായ ഹേമന്തിനെ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഘട്ടത്തിൽ പൊലീസ് ഹേമന്തിൻ്റെ വീട്ടിൽ സ്ത്രീകളോടും കുട്ടികളോടും വലിയ അതിക്രമം കാട്ടിയെന്ന് സിപിഎം പൊതുയോഗത്തിൽ ആരോപിച്ചിരുന്നു.