കൊച്ചി: ചലച്ചിത്ര സംവിധായകൻ മേജർ രവി കോൺഗ്രസ്സിലേയ്ക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ മേജർ രവി പങ്കെടുക്കും. തൃപ്പൂണിത്തുറയിൽ വച്ചായിരിക്കും പരിപാടിയിൽ പങ്കെടുക്കുക. മറ്റ് വേദികളിലും പ്രസംഗിക്കും.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിജെപിയുമായി ബന്ധപ്പെട്ടാണ് മേജർ രവി പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ബി.ജെ.പിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയിരുന്നു. പക്ഷേ, പിന്നീട് സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മേജർ രവി രംഗത്തെത്തിയിരുന്നു.
സംസ്ഥാന ബിജെപിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും തനിക്കെന്തു കിട്ടുമെന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കും ഉള്ളതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഒറ്റ ഒരു നേതാവും നന്ദി പറയാൻ പോലും വിളിച്ചില്ലെന്നും മേജർ രവി പറഞ്ഞിരുന്നു. ഇവിടത്തെ നേതാക്കന്മാർക്ക് മസിൽ പിടിച്ചു നടക്കാൻ മാത്രം കഴിയുകയുള്ളൂവെന്നും രാഷ്ട്രീയം ജീവിതമാർഗം ആക്കിയിരിക്കുന്നവരാണ് ബി.ജെ.പി നേതാക്കൾ എന്നും മേജർ രവി ആരോപണമുന്നയിച്ചു.
താഴെത്തട്ടിലുള്ള ജനങ്ങളെ ഇവർ തിരിഞ്ഞു നോക്കാറില്ലെന്നും ഗ്രൂപ്പ് പറഞ്ഞ് പാർട്ടിയെ തകർക്കാൻ ആണ് ഇവർ ശ്രമിക്കുന്നതെന്നും മേജർ രവി പറഞ്ഞു. സംസ്ഥാനത്തെ നേതാക്കൾ പറഞ്ഞാൽ താൻ മത്സരിക്കില്ലെന്നും ഇത്തവണ ഒരിടത്തുപോലും ബിജെപി നേതാക്കൾക്ക് വേണ്ടി പ്രസംഗിക്കാൻ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.