തിരുവനന്തപുരം: പിഎസ് സി പിൻവാതിൽ നിയമന വിവാദം കൊടുമ്പിരി കൊണ്ടിരിക്കേ മറ്റൊരു വിവാദം കൂടി. ഇടതുപക്ഷ സഹയാത്രികനായ സംസ്‌കൃത സർവകലാശാല അദ്ധ്യാപകൻ സുനിൽ പി ഇളയിടത്തിന്റെ നിയമനം പിൻവാതിൽവഴിയാണെന്ന് കണ്ടെത്തൽ. 1998 ൽ മലയാളം ലക്ചർ തസ്തികയിലേക്ക് അഭിമുഖ പരീക്ഷയിൽ പങ്കെടുത്തവർക്ക് ലഭിച്ച മാർക്ക് പുറത്തുവന്നതോടെയാണ് പുതിയ വിവാദങ്ങൾ ഉയർന്നത്.
ഉന്നത യോഗ്യതകളുള്ള നിരവധി ഉദ്യോഗാർത്ഥികളെ ഒഴിവാക്കിയാണ് ഇളയിടത്തിന് കൂടുതൽ മാർക്ക് നൽകിയതെന്ന് മാർക്ക് ലിസ്റ്റിൽ വ്യക്തമാകുന്നു. വിവരാവകാശ നിയമം വഴിയാണ് രേഖകൾ പുറത്തുവന്നത്. ഡോ. ആസാദാണ് അന്ന് ഇന്റർവ്യൂവിന് ഉദ്യോഗാർത്ഥികൾക്ക് ലഭിച്ച മാർക്ക് ലിസ്റ്റ് പുറത്തുവിട്ടത്. നിർബന്ധമായും കയറേണ്ടവർ ഒരു കാരണവശാലും കയറാൻ പാടില്ലാത്തവർ എന്ന വിഭജനമാണ് നടന്നതെന്ന് ഡോ.ആസാദ് ആരോപിക്കുന്നു.
ഇളയിടത്തിന് മുൻഗണന നൽകിയ കൂട്ടത്തിൽ പിന്തള്ളപ്പെട്ടയാളാണ് താനെന്ന് ആസാദ് പറയുന്നു. കേരളത്തിലെ സർവകലാശാലകളുടെ ചരിത്രത്തിൽ ഏറ്റവും വലിയ ഗൂഢാലോചനയാണിതെന്നും ആസാദ് വ്യക്തമാക്കുന്നു. സുനിൽ പി ഇളയിടത്തിന്റെ പല പുസ്തകങ്ങളും കോപ്പിയടിച്ച് ഉണ്ടാക്കിയതാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നിയമന വിവാദവും.