സോളാർ തട്ടിപ്പ്; കുപ്രസിദ്ധ തട്ടിപ്പുകാരി സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം കോടതി റദ്ദാക്കി

കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ കുപ്രസിദ്ധ തട്ടിപ്പുകാരി സരിത എസ് നായരുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം കോടതി റദ്ദാക്കി. സ്വമേധയാ ഹാജരായില്ലെങ്കിൽ ഇരുവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നിർദേശം നൽകി. ഫെബ്രുവരി 25-നാണ് കേസിൽ വിധി പറയുക.സോളാർ കമ്പനിയുടെ പേരിൽ കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിൽനിന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസാണ് വ്യാഴാഴ്ച പരിഗണിച്ചത്.

കേസിലെ ഒന്നാംപ്രതിയായ ബിജു രാധാകൃഷ്ണനും രണ്ടാംപ്രതി സരിത എസ്. നായരും കോടതിയിൽ ഹാജരായിരുന്നില്ല. കീമോതെറാപ്പി നടക്കുന്നതിനാൽ ഹാജരാകാൻ കഴിഞ്ഞില്ലെന്നാണ് സരിതയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

ബിജു രാധാകൃഷ്ണൻ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ സരിതയുടെ അഭിഭാഷകൻ ഹാജരാക്കിയ രേഖകളിൽ കീമോതെറാപ്പിയുടെ ഒരുകാര്യവും വ്യക്തമാക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ഒരു മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ മാത്രമാണെന്നും ഇത് കീമോതെറാപ്പിയാണെന്ന് രേഖകളിൽ പറയുന്നില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. തുടർന്നാണ് സരിത, ബിജു രാധാകൃഷ്ണൻ, മൂന്നാംപ്രതി മണിമോൻ എന്നിവരുടെ ജാമ്യം കോടതി റദ്ദാക്കിയത്. സരിതയും ബിജുരാധാകൃഷ്ണനും സ്വമേധയാ ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നിർദേശിച്ചു. കേസ് വിധി പറയാനായി ഫെബ്രുവരി 25-ലേക്ക് മാറ്റി.