ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട ആയിരത്തിലേറെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്ര സർക്കാർ നിർദേശം പാലിക്കാതിരുന്ന ട്വിറ്ററിനെതിരെ വിമർശനവുമായി ബിജെപി. നിയമത്തിന് അതീതരാണെന്ന് ട്വിറ്റർ സ്വയം കരുതുന്നു എന്നാണ് വിമർശനം. കോർപ്പറേറ്റ് നിയമങ്ങളല്ല ഭരണഘടന അടിസ്ഥാനമാക്കിയാണ് രാജ്യത്ത് ഭരണമെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ‘ഇന്ത്യയുടെ നിയമങ്ങൾക്കും മുകളിലാണ് തങ്ങളെന്ന് ട്വിറ്റർ കരുതുന്നു.
ഏതൊക്കെ നിയമങ്ങൾ അനുസരിക്കാം ഏതെല്ലാം പാലിക്കാതിരിക്കാം എന്നതിൽ അവർ തിരഞ്ഞെടുപ്പ് നടത്തുന്നു. ഈ വിഷയം ലോക്‌സഭയിൽ ശൂന്യവേളയിൽഡ ഉന്നയിച്ചിരുന്നതാണ്. ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലം വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കണം’ ബിജെപി എംപി തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു.
റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങൾ ചൂണ്ടിക്കാട്ടി 1300ലേറെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. ചില അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ മാത്രം പ്രവേശനം നിയന്ത്രിക്കമായിരുന്നു എന്നായിരുന്നു ട്വിറ്ററിന്റെ മറുപടി.
‘നിങ്ങൾ പറയുന്നു നിങ്ങൾ ഒരു പ്ലാറ്റ്‌പോം ആണെന്ന്. എന്തെല്ലാം ഡിലീറ്റ് ചെയ്യാം. ചെയ്യേണ്ട എന്നുള്ളതും നിങ്ങൾ തീരുമാനിക്കുന്നു. രാജ്യത്തെ നിയമത്തിന് അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. സ്വന്തം നിയമങ്ങളല്ല വേണ്ടത്. ഈ രാജ്യത്തു ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് ഭരണം. അല്ലാതെ ചില കോർപ്പറേറ്റ് നിയമങ്ങൾ പ്രകാരമല്ല’ എന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് വ്യക്തമാക്കി