കൊച്ചി: ഡോളര്‍ കടത്തില്‍ നടന്നതു കള്ളപ്പണം വെളുപ്പിക്കലെന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിലയിരുത്തല്‍. നിലവില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത ഡോളര്‍ കടത്തുകേസില്‍ എന്‍ഫോഴ്സ്മെൻ്റും അന്വേഷണം ഊര്‍ജിതമാക്കി.
സ്വര്‍ണ്ണക്കടത്തുകേസ് പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത്ത് എന്നിവരുടെ രഹസ്യമൊഴിയിലാണു ഡോളര്‍ കടത്തിനെപ്പറ്റി നിര്‍ണ്ണായക വെളിപ്പെടുത്തലുള്ളത്.
മജിസ്ട്രേറ്റ് മുമ്പാകെ നല്കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടു ഇ.ഡി. കോടതിയില്‍ അപേക്ഷ നല്കി. പകര്‍പ്പു ലഭിച്ചശേഷം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവര്‍ക്കു സമന്‍സ് അയക്കുന്നതു ഉടൻ തീരുമാനിക്കുമെന്നു എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ചോദ്യാവലി തയാറാക്കി സ്പീക്കറില്‍ നിന്നു മൊഴിയെടുക്കാനുള്ള കസ്റ്റംസ് നീക്കം വൈകുന്നതിനിടെയാണു ഇ.ഡിയുടെ തീരുമാനം. പ്രാഥമിക അന്വേഷണത്തില്‍ കള്ളപ്പണയിടപാട് സംശയിക്കുന്നുണ്ട്.
യുഎഇ കോണ്‍സുലേറ്റിലെ മൂന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വഴി നയതന്ത്രചാനലിലൂടെ വിദേശത്ത് എത്തിച്ച ഡോളര്‍ കൈപ്പറ്റിയെന്നു സംശയിക്കുന്ന പ്രവാസി വ്യവസായി പൊന്നാനി സ്വദേശി ലഫീര്‍ മുഹമ്മദിനെ ഇഡി പലവട്ടം ചോദ്യംചെയ്തുകഴിഞ്ഞു. മസ്കറ്റില്‍ കോളജ് നടത്തുന്ന ലഫീറിന്റെയും സഹോദരന്റെയും ബംഗ്ളുരുവിലെ ഓഫീസിലും പൊന്നാനിയിലെ വീട്ടിലും നടത്തിയ റെയ്ഡില്‍ ചില രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ലഫീറിനെ ചോദ്യംചെയ്യുന്നതു ഇന്നലെയും തുടര്‍ന്നു. കൊച്ചിയില്‍ തുടരണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രാഷ്ട്രീയ നേതാക്കളടക്കമുള്ള ഉന്നതര്‍ കോളജില്‍ ബിനാമി പേരില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണു കരുതുന്നത്. ശ്രീരാമകൃഷ്ണന്, എം. ശിവശങ്കര്‍ എന്നിവരും മറ്റു ചില ഉന്നത ഉദ്യോഗസ്ഥരും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്നാണ് ഇ.ഡി. അന്വേഷണം.
കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനു തിരുവനന്തപുരം വിമാനത്താവളം വഴി 1.90 ലക്ഷം യു.എസ്. ഡോളര്‍ ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ചു ദുബായിലേക്കു കടത്തിയെന്നു സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇത് എന്തിനു വേണ്ടിയായിരുന്നെന്നും ആര്‍ക്കെല്ലാം പങ്കുണ്ടെന്നും സ്വപ്നയും സരിത്തും കോടതിയില്‍ രഹസ്യമൊഴിയും നല്കി.
ലൈഫ് മിഷന് ഇടപാടില്‍ കമ്മീഷനായി ലഭിച്ച നാലരക്കോടിയില്‍ 3.8 കോടി രൂപ ഡോളറാക്കി കടത്തിയെന്നു സ്വപ്ന നേരത്തെ മൊഴി നല്‍കിയിരുന്നു. ഡോളറടങ്ങിയ ബാഗുമായി കോണ്‍സുലേറ്റിലെ ചീഫ് അക്കൗണ്ടന്റ് ഖാലിദിനൊപ്പം താനും സരിത്തും ദുബായ്വരെ പോയെന്നും അവിടെവച്ചാണു ഡോളര്‍ കൈമാറിയിരുന്നതെന്നും വെളിപ്പെടുത്തി. ഖാലിദിനു സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗം നയതന്ത്ര ഉദ്യോഗസ്ഥനുള്ള ഐ.ഡി. കാര്‍ഡ് അനുവദിച്ചിരുന്നു. ഇതിന്റെ മറവിലായിരുന്നു ഡോളര്‍ കടത്തിയതെന്നാണു കരുതുന്നത്.