Home National മോദിയുമായി വീണ്ടും ചർച്ച നടത്താൻ തയ്യാറെന്ന് കർഷകർ; തീയതി സര്‍ക്കാരിന് നിശ്ചയിക്കാം

മോദിയുമായി വീണ്ടും ചർച്ച നടത്താൻ തയ്യാറെന്ന് കർഷകർ; തീയതി സര്‍ക്കാരിന് നിശ്ചയിക്കാം

0

ന്യൂഡെൽഹി: സമരം അവസാനിപ്പിക്കാനും ചർച്ച തുടരാനും പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷക സംഘടനകളോട് അഭ്യർഥിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ച നടത്താൻ തയ്യാറാണെന്ന് വ്യക്തമാക്കി കർഷക സംഘടനകൾ. അടുത്ത ചർച്ചയ്ക്കുള്ള തീയതി നിശ്ചയിക്കാൻ കർഷക സംഘടനകൾ സർക്കാരിനോട് അഭ്യർഥിച്ചതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

രാജ്യത്ത് പുതിയൊരു വിഭാഗം സമര ജീവികൾ ഉദയം ചെയ്തിട്ടുണ്ടെന്ന പ്രധാനമന്ത്രിയുടെ പരാമർശം കർഷക സംഘടനകൾ തള്ളി. പ്രക്ഷോഭങ്ങൾക്ക് ജനാധിപത്യത്തിൽ വലിയ പ്രാധാന്യമുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. സംയുക്ത കിസാൻ മോർച്ചയുടെ മുതിർന്ന അംഗം ശിവ് കുമാർ കക്കയാണ് കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയതെന്ന് വാർത്താ ഏജൻസി പറയുന്നു.

കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക് തയ്യറാണെന്നും തീയതിയും സമയവും സർക്കാരിന് നിശ്ചയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ചർച്ച നടത്താൻ കർഷകർ ഒരിക്കലും വിസമ്മതിച്ചിട്ടില്ല. കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് വിളിച്ചപ്പോഴെല്ലാം കേന്ദ്ര മന്ത്രിമാരുമായി ചർച്ച നടത്താൻ കർഷകർ തയ്യാറായി. ഇനിയും ചർച്ചയ്ക്ക് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരും കർഷക സംഘടനകളും തമ്മിൽ 11 തവണയാണ് ഇതുവരെ ചർച്ച നടത്തിയത്. പുതിയ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുക, താങ്ങുവില സംബന്ധിച്ച നിയമാനുസൃതമായ ഉറപ്പ് നൽകുക എന്നീ ആവശ്യങ്ങളിൽ കർഷക സംഘടനകൾ ഉറച്ചുനിന്നതോടെ ചർച്ചകളൊന്നും ഫലം കണ്ടില്ല.

പുതിയ കാർഷിക നിയമങ്ങൾ 12 – 18 മാസത്തേക്ക് നടപ്പാക്കില്ലെന്ന നിർദ്ദേശം അവസാനവട്ട ചർച്ചയിൽ കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിരുന്നു. എന്നാൽ, കർഷക സംഘടനകൾ നിർദ്ദേശം തള്ളുകയാണ് ഉണ്ടായത്.

പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് കർഷകരാണ് ഡെൽഹി അതിർത്തികളായ സിംഗു, തിക്രി, ഗാസിപുർ എന്നിവിടങ്ങളിൽ 70 ദിവസത്തിലേറെയായി സമരം നടത്തുന്നത്. പഞ്ചാബ്, ഹരിയാണ, കിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ അധികവും.

തിങ്കളാഴ്ച രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി നൽകവെയാണ് പ്രധാനമന്ത്രി മോദി കർഷക സമരത്തെപ്പറ്റി പ്രതിപാദിച്ചത്. മണ്ഡികൾ നവീകരിക്കുമെന്നും താങ്ങുവില മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കർഷകർ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ച അദ്ദേഹം ചർച്ചയിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്നും പറഞ്ഞിരുന്നു.

വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും വീണ്ടും ചർച്ച നടത്താൻ കർഷകർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഇതേത്തുടർന്നാണ് ചർച്ചയ്ക്ക് തയ്യാറാണെന്ന് കർഷകർ വ്യക്തമാക്കിയത്.

അതിനിടെ താങ്ങുവിലയിൽ മാറ്റമില്ലെന്നാണ് സർക്കാർ ആവർത്തിക്കുന്നതെങ്കിൽ അതുസംബന്ധിച്ച നിയമാനുസൃതമായ ഉറപ്പ് നൽകാൻ മടിക്കുന്നത് എന്തിനാണെന്ന് മറ്റൊരു കർഷക നേതാവ് അഭിമന്യു കോഹർ ചോദിച്ചു. ചർച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കുന്നു. എന്നാൽ ഔദ്യോഗികമായി ക്ഷണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം കൊണ്ടുവരണമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here