കൊട്ടാരക്കര ഡിപ്പോയിൽനിന്ന് രാത്രി ബസ്സ് കാണാതായി; രാവിലെ പാരിപ്പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

കൊല്ലം: കൊട്ടാരക്കര ഡിപ്പോയിൽനിന്ന് ഇന്നലെ രാത്രി മോഷണം പോയ കെഎസ്ആർടിസി വേണാട് ബസ് രാവിലെ പാരിപ്പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കൊട്ടാരക്കര കെഎസ്‌ആർടിസി സ്റ്റാൻഡ് പരിസരത്തെ റോഡിൽ പാർക്ക് ചെയ്തിരുന്ന RAC 354 (KL 15 7508) നമ്പർ ബസ് തിങ്കളാഴ്ച അതിരാവിലെ സർവീസ് നടത്താനായി ടിക്കറ്റും ബോർഡുമായി ജീവനക്കാർ എത്തിയപ്പോൾ കാണാതാവുകയായിരുന്നു.

മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ കൊല്ലം പാരിപ്പള്ളിയിൽനിന്ന് ബസ് കണ്ടെത്തി.
ഞായറാഴ്ച സർവീസ് പൂർത്തിയാക്കി രാത്രി പത്തരയോടെയാണ് ബസ് കൊട്ടാരക്കര ഡിപ്പോയിൽ എത്തിച്ചത്. ഗ്യാരേജിലെ പരിശോധനയ്ക്ക് ശേഷം മുനിസിപ്പൽ ഓഫീസിന് സമീപം റോഡിൽ നിർത്തിയിട്ടു. രാവിലെ സർവീസ് നടത്താനായി ഡ്രൈവർ എത്തിയപ്പോൾ പാർക്ക് ചെയ്ത സ്ഥലത്ത് ബസ് ഇല്ലായിരുന്നു.

സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. രാത്രി ഒന്നരയോടെ ഒരാൾ ബസുമായി കൊല്ലം ഭാഗത്തേക്ക് പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി. ഇതോടെയാണ് ബസ് മോഷണം പോയതാണെന്ന് സ്ഥിരീകരിച്ചത്.

സംഭവത്തിൽ കെഎസ്ആർടിസി അധികൃതർ തിങ്കളാഴ്ച രാവിലെ പോലീസിൽ പരാതി നൽകി. ജില്ലയിലാകെ പോലീസും അധികൃതരും വ്യാപക പരിശോധന നടത്തി. ഇതിനിടെയാണ് കൊല്ലം പാരിപ്പള്ളിയിലെ ഒരു മൈതാനത്ത് ബസ് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. മോഷണം പോയ ബസ് കണ്ടെത്തിയെങ്കിലും ആന വണ്ടി മോഷ്ടിച്ചയാളെ കണ്ടെത്താൻ കഴിഞ്ഞില്ല.