തിരുവനന്തപുരം: സംസ്ഥാനത്ത് വേണ്ടത്ര കൊറോണ പരിശോധനകൾ നടക്കുന്നില്ലെന്ന് കേന്ദ്രസംഘത്തിന്റെ വിമർശനം. തുടക്കത്തിലേ പരമാവധി പരിശോധന നടത്തിയിരുന്നെങ്കിൽ രോഗികളെ കണ്ടെത്തി അവർക്ക് പ്രത്യേകം ചികിത്സ നൽകാനാകുമായിരുന്നു. ഇങ്ങനെ ചെയ്തിരുന്നെങ്കിൽ നിലവിലെ പോലെ രോഗം ഇത്ര വ്യാപിക്കുമായിരുന്നില്ലെന്നാണ് കേന്ദ്രസംഘത്തിന്റെ വിമർശനം. ആരോഗ്യമന്ത്രി കെകെ ശൈലജയുമായി ചർച്ച നടത്തിയ കേന്ദ്രസംഘം പരിശോധനകൾ കുറവുളളപ്പോഴും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കാൻ കാരണം എന്താണെന്ന് ആരാഞ്ഞിട്ടുണ്ടെന്നാണ് വിവരം.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കൊറോണ പരിശോധനകളുടെ എണ്ണം തീരെ കുറവാണ്. ദേശീയ ശരാശരിയെക്കാൾ അഞ്ചിരട്ടിയാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം കൂട്ടിയില്ലെങ്കിൽ സംസ്ഥാനത്ത് ഇനിയും രോഗ വ്യാപനം ഉയരുമെന്നും സ്ഥിതി ഇനിയും വഷളാകുമെന്നും കേന്ദ്രസംഘം സർക്കാരിന് മുന്നറിയിപ്പ് നൽകി.
നിർദേശങ്ങളെ പോസിറ്റീവായി എടുക്കുന്നതായി കൊല്ലം ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ആരോഗ്യ മന്ത്രി പറഞ്ഞു. വ്യാഴാഴ്ച മുതൽ ടെസ്റ്റുകളുടെ എണ്ണം 80,000ന് മുകളിലേക്ക് കൂട്ടിയിട്ടുണ്ടെന്നും ഇനിയും പരമാവധി കൂട്ടുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തുവരുന്നതു കൊണ്ട് കൊറോണ പ്രതിരോധ നടപടികൾ വർദ്ധിപ്പിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം തിരുവനന്തപുരം, എറണാകുളം കോട്ടയം ജില്ലകൾ സന്ദർശിച്ചു. കലക്ടർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി. ആരോഗ്യ മന്ത്രി, ആരോഗ്യസെക്രട്ടറി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിനിധി ഡോ. രുചി ജെയിൻ, ഡോ. രവീന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്. കേന്ദ്രസംഘം സമഗ്ര റിപ്പോർട്ട് തയ്യാറാക്കി ആരോഗ്യമന്ത്രാലയത്തിന് കൈമാറും.