ന്യൂഡെൽഹി: തനിക്ക് ഭാരത് രത്ന നൽകണമെ ന്നാവശ്യപ്പെട്ട് കൊണ്ടുള്ള ട്വിറ്റർ ക്യാമ്പെയ്ൻ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് രത്തൻ ടാറ്റ. രാജ്യത്തിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കുമായി നില കൊള്ളാനാണ് താൻ കൂടുതൽ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയെ മുന്നോട്ട് നയിക്കാൻ രത്തൻ ടാറ്റക്ക് കഴിയുമെന്ന് ഇന്നത്തെ തലമുറയിലെ സംരംഭകർ വിശ്വസിക്കുന്നു.
രാജ്യത്തെ പരമോന്നത സിവിലിയൻ അവാർഡ് ആയ ഭാരത് രത്ന ഞങ്ങൾ അദ്ദേഹത്തിന് നൽകുന്നു, വെന്ന മോട്ടിവേഷണൽ സ്പീക്കർ ഡോ.വിവേക് ഭീന്ദ്രയുടെ ട്വീറ്റിന് ശേഷമാണ് ഭാരത് രത്ന ഫോർ രത്തൻ ടാറ്റ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ആയത്.
അതേസമയം എനിക്ക് ഭാരത് രത്ന നൽകണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഒരു കൂട്ടം ആളുകൾ ആവശ്യപ്പെടുന്നതിന്റെ വികാരം മാനിക്കുന്നു. എന്നാൽ അത്തരം ക്യാമ്പെയ്‌നുകൾ ദയവായി നിർത്തണം. ഇന്ത്യയുടെ രാഷ്ട്ര പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും സംഭാവന നല്കാൻ സാധിക്കുന്നതിൽ കൂടുതൽ ഭാഗ്യവാനാണെന്ന് ഞാൻ കരുതുന്നുവെന്നും രത്തൻ ടാറ്റ പ്രതികരിച്ചു.
26/11 എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന മുംബൈ ഭീകരാക്രമണത്തിനിടെ ടാറ്റ ഒരു യഥാർത്ഥ നേതാവിനെ പോൽ പെരുമാറിയെന്നും ചിലർ ട്വിറ്ററിലൂടെ ഓർമിപ്പിച്ചു. അദ്ദേഹത്തിന്റെ ഹോട്ടലായ താജ് മഹൽ പാലസും അക്രമണത്തിനിരയായിരുന്നു. രാജ്യത്തെ പ്രമുഖ വ്യവസായി എന്നതിലുപരി ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ കൂടിയായ അദ്ദേഹം, താൻ നടത്തുന്ന സാമൂഹിക സേവനങ്ങളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും പേരിലും മുൻപന്തിയിലാണ്.