മുംബൈ: താനെയിൽ ഇരുപത് രൂപയുടെ പേരിൽ ഉണ്ടായ വാക്കേറ്റത്തെ തുടർന്ന് വഴിയോരത്ത് ഇഡ്ഡലി വിൽപന നടത്തുന്ന യുവാവിന് ദാരുണാന്ത്യം. താനെ സ്വദേശി വീരേന്ദ്ര യാദവ് എന്ന ഇരുപത്തിയാറുകാരനാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. മിര റോഡിൽ ഇഡ്ഡലി വിൽപന നടത്തുന്നയാളാണ് വീരേന്ദ്ര യാദവ്. കടയിൽ ഭക്ഷണം കഴിക്കാനെത്തിയ മൂന്ന് പേർ ഇരുപത് രൂപയുടെ പേരിൽ വീരേന്ദ്ര യാദവുമായി വാക്ക് തർക്കത്തിലാവുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
തുടർന്ന് തർക്കം കയ്യേറ്റത്തിലേക്കെത്തുകയും മൂവർ സംഘം വീരേന്ദ്ര യാദവിനെ മർദ്ദിച്ച് റോഡിലേക്ക് തള്ളിയിടുകയുമായിരുന്നു. ഇതിനിടെ തലയ്ക്ക് പരിക്കേറ്റ യുവാവ് ബോധരഹിതനായി. പ്രതികൾ ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
രക്തം വാർന്നൊഴുകിയ നിലയിൽ കണ്ടെത്തിയ വീരേന്ദ്ര യാദവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്ത് തന്നെയുള്ള തെരുവിൽ താമസിക്കുന്നവരാണ് മൂവർസംഘമെന്നാണ് നിലവിൽ ലഭ്യമായ വിവരമെന്നും പൊലീസ് വ്യക്തമാക്കുന്നു.