കൽപ്പറ്റ: വയനാട്ടിൽ തിങ്കളാഴ്ച യുഡിഎഫ് ഹർത്താൽ. പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിനെതിരെയാണ് ഹർത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തത്. വിജ്ഞാപനത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് വയനാട് വന്യജിവി സങ്കേതത്തിന്റെ അതിർത്തിക്ക് ചുറ്റും 3.4 കിലോമീറ്റർ പ്രദേശം പരിസ്ഥിതി ദുർബല മേഖലയായി (ഇക്കോ-സെൻസിറ്റീവ് സോൺ) പ്രഖ്യാപിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ മേഖലയിൽ വിജ്ഞാപനം പുറത്തിറങ്ങുന്ന തീയതിമുതൽ മലിനീകരണമുണ്ടാകുന്ന ഒരു വ്യവസായവും തുടങ്ങാൻ പാടില്ല.
ഹോട്ടലുകളും റിസോർട്ടുകളും തുറക്കുന്നത് നിരോധിച്ചു. റോഡ് നിർമാണം ഉൾപ്പെടെയുള്ള നിർമാണപ്രവർത്തനങ്ങളും നിയന്ത്രിക്കും. വാണിജ്യലക്ഷ്യത്തോടെയുള്ള ഖനനം, പാറപൊട്ടിക്കൽ തുടങ്ങിയവ പാടില്ല. മരം മുറിക്കരുത് തുടങ്ങിയ നിയന്ത്രണങ്ങളാണ് ഉള്ളത്.
ഇതിൽ പ്രതിഷേധിച്ച് ഞായറാഴ്ച പഞ്ചായത്ത് തലങ്ങളിൽ യുഡിഎഫ് വിളംബരജാഥ നടക്കും. തൊട്ടടുത്ത ദിവസമാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.