ന്യൂഡെൽഹി: ഇന്ത്യയിൽ രാജ്യപരമാധികാരവും സുരക്ഷയും കണക്കിലെടുത്ത് 2014നുശേഷം ഇതുവരെ 296 മൊബൈൽ ആപ്പുകൾ നിരോധിച്ചതായി കേന്ദ്ര ഐടി- ഇലക്ട്രോണിക്സ് വകുപ്പ് സഹമന്ത്രി സഞ്ജയ് ധോത്രെ രാജ്യസഭയെ അറിയിച്ചു. ചില ചൈനീസ് മൊബൈൽ ആപ്പുകളെപ്പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിരവധി പരാതികൾ ലഭിച്ചതായും മന്ത്രി പറഞ്ഞു.
ഐടി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരം അത്തരം ആപ്ലിക്കേഷനുകൾ നിരോധിക്കണമെന്ന് അഭ്യർത്ഥിക്കാനുള്ള ഏജൻസിയായ ആഭ്യന്തര മന്ത്രാലയത്തിന് ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലുള്ള ചില ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ ദുരുപയോഗം ചെയ്യപ്പെടുന്നതിനെ കുറിച്ച് നിരവധി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിവരങ്ങളും പോലുള്ള ഉപയോക്തൃ ഡാറ്റ മോഷ്ടിക്കുന്നതിനും കൈമാറുന്നതിനും, ഉപകരണത്തിൽ ലഭ്യമായ എല്ലാ ഡാറ്റയും ആക്‌സസ് ചെയ്യുന്നതിനുള്ള അനുമതി ലഭ്യമാക്കുന്നതിനുമൊക്കെയായി ഈ അപ്ലിക്കേഷനുകളിൽ ചിലത് ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.