ന്യൂഡെൽഹി: ട്വിറ്ററിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കോടതിയുടെ ചുമതല സമൂഹമാധ്യമങ്ങൾ വഹിക്കേണ്ടതില്ല. സർക്കാർ ഉത്തരവുകളെ തകിടം മറിക്കാൻ ട്വിറ്ററിനെ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകി. ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ നടപടികൾ നേരിടേണ്ടി വരുമെന്ന് കേന്ദ്രം ട്വിറ്റർ അധികൃതരെ അറിയിച്ചു.
കർഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റുകളും അക്കൗണ്ടുകളും മരവിപ്പിച്ചത് ഏകപക്ഷീയമായി വീണ്ടും പ്രവർത്തനക്ഷമമാക്കിയെന്ന് കേന്ദ്രം പറഞ്ഞു.അതേസമയം കേന്ദ്രനിർദേശങ്ങൾ പാലിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നതെന്ന് ട്വിറ്റർ വ്യക്തമാക്കി.
ModiPlanningFarmerGenocide (കർഷകരുടെ കൂട്ടക്കൊലയ്ക്ക് മോദി പദ്ധതിയിടുന്നു) എന്ന ഹാഷ് ടാഗിൽ നിരവധി ട്വീറ്റുകളും റീട്വീറ്റുകളും ഷെയർ ചെയ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് 250 ട്വിറ്റർ അക്കൗണ്ടുകൾ തിങ്കളാഴ്ച മരവിപ്പിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയർന്നത്.
നിരവധി മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയ നേതാക്കൻമാരുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചു. ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഒന്നിന് ട്വിറ്റർ അധികൃതരെ കേന്ദ്രം വിളിച്ചുവരുത്തിയിരുന്നു.