Home State ജെസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരി ഓയില്‍ ഒഴിച്ചു

ജെസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരി ഓയില്‍ ഒഴിച്ചു

0

കൊച്ചി: ജെസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജി വി ഷെര്‍സിയുടെ കാറില്‍ കരിയോയില്‍ ഒഴിച്ചു. സംഭവത്തില്‍ എരുമേലി വെണ്‍കുറിഞ്ഞി ഹരിമംഗലം ആര്‍. രഘുനാഥന്‍ നായര്‍(55) കസ്റ്റഡിയില്‍ എടുത്തു.
കാഞ്ഞിരപ്പിള്ളിയിലെ രണ്ടാംവര്‍ഷ കോളജ് വിദ്യാര്‍ഥിയായിരുന്ന ജെസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന് കാട്ടിയുള്ള പ്‌ളക്കാര്‍ഡും പ്രതിയില്‍ നിന്ന് കണ്ടെടുത്തു.

ബുധനാഴ്ച രാവിലെ 9.45 നായിരുന്നു ഹൈക്കോടതിക്കു മുന്നില്‍ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പ്രധാനപ്പെട്ട ഒന്നാം ഗേറ്റിനു സമീപമുള്ള പാര്‍ക്കിങ് കേന്ദ്രത്തില്‍ കിടന്ന കാറിലാണ് കരിഓയില്‍ ഒഴിച്ചത്. ഒന്നാം ഗേറ്റില്‍ നിന്ന് 50 മീറ്റര്‍ മാറിയാണ് പാര്‍ക്കിങ്. കാറിനു സമീപമുള്ള പെട്ടിക്കടയുടെ മറവില്‍ ഒളിച്ചിരുന്ന രഘുനാഥന്‍ നായര്‍ കരി ഓയില്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് പ്‌ളാക്കാര്‍ഡ് ഉയര്‍ത്തിക്കാട്ടി.

ഹൈക്കോടതി സുരക്ഷാ വിഭാഗവും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ തടഞ്ഞുവച്ച് സെന്‍ട്രല്‍ പോലീസിനെ ഏല്‍പ്പിച്ചു. ജെസ്‌നയുടെ നാട്ടുകാരന്‍ കൂടിയായ പ്രതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. ഇയാള്‍ക്ക് മാനസികാസ്വസ്ഥമുണ്ടോയെന്നും മാധ്യമശ്രദ്ധയാകര്‍ഷിക്കാനാ ഇങ്ങനെ ചെയ്തതെന്നും പോലീസ് സംശയിക്കുന്നു.

സംഭവത്തെത്തുടര്‍ന്ന് ജഡ്ജി വി. ഷെര്‍സിയില്‍ നിന്ന് പോലീസ് വിവരങ്ങള്‍ തേടുകയും ചെയ്തു.
ജെസ്‌നയുടെ തിരോധാനം കൊലപാതകമാണെന്നും ഇതേപ്പറ്റിയുള്ള പരാതികള്‍ പോലീസ് അവഗണിച്ചെന്നും അതില്‍ പ്രതിഷേധിച്ചാണ് കൃത്യം നടത്തിയതെന്നും പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. പ്രതി രഘുനാഥന്‍ നായര്‍ തന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ തന്നെ അവഹേളിക്കുകയും ചെയ്തതായി ജസ്‌നയുടെ പിതാവ് ജയിംസ് പിന്നീട് ചാനലുകള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.

അതേസമയം ഹൈക്കോടതിക്കുമുന്നില്‍ നടന്ന സംഭവം സുരക്ഷാ വീഴ്ചയിലേക്കും വിരല്‍ചൂണ്ടി. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി ഹൈക്കോടതി രജിസ്ട്രാര്‍ വിവരം ചര്‍ച്ച ചെയ്തു. ഹൈക്കോടതിക്ക് സുരക്ഷകൂട്ടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ജെസ്‌ന കേസ് പരിഗണിക്കുന്നത് ഹൈക്കോടതിയുടെ മറ്റൊരു ബഞ്ചാണ്. കേസ് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് കരിഓയില്‍ വീണ കാറില്‍ വന്ന ജഡ്ജി വി ഷെര്‍സിക്കു യാതൊരു ബന്ധവുമില്ല.

ജെസ്‌ന തിരോധാന കേസ് പരിഗണിച്ചിരുന്നത് ജസ്റ്റീസുമാരായ എം.ആര്‍. അനിതയും വിനോദ് ചന്ദ്രനും അടങ്ങുന്ന ബഞ്ചാണ്. അതുകൊണ്ട് ആളുമാറിയാണോ കരി ഓയില്‍ പ്രയോഗമെന്നും പോലീസ് സംശയിക്കുന്നുണ്ട്.
2018 മാര്‍ച്ച് 22 നാണ് ജെസ്‌നയെ കാണാതായത്. ക്രൈംബ്രാഞ്ച് ഇപ്പോഴും അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here