തിരുവനന്തപുരം/കോഴിക്കോട്: കുറ്റം കീഴുദ്യോഗസ്ഥരിൽ കെട്ടിവെക്കുന്ന പ്രവണത പോലീസിലുണ്ടെന്ന് കെഎപി അടൂർ മൂന്നാംബറ്റാലിയൻ മേധാവി ജെ ജയനാഥ്. പോലീസുകാർക്കുള്ള യാത്രാബത്ത വിതരണംചെയ്യാൻ വൈകിയെന്നുകാണിച്ച് ആംഡ് ബറ്റാലിയൻ ഡിഐജി പി പ്രകാശ് നൽകിയ കുറ്റാരോപണ മെമ്മോയ്ക്കു മറുപടിയായാണ് ജയ്‌നാഥ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
യാത്രാബത്ത വിതരണം തടസ്സപ്പെടാനുണ്ടായ കാരണം നേരത്തേ ഡിജിപിയെ അറിയിച്ചതാണെന്നും അതേകാരണത്തിന് തനിക്കു കുറ്റാരോപണ മെമ്മോ ലഭിച്ചതിൽ മനോവിഷമമുണ്ടെന്നും മറുപടിയിൽ പറയുന്നു. സോഫ്റ്റ്‌വേറിന്റെ അപാകമാണ് കാലതാമസമുണ്ടാക്കിയത്. ഇത് പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതാണ്.
സാങ്കേതികപ്പിഴവുള്ള സോഫ്റ്റ്‌വേർതന്നെ ഉപയോഗിക്കണമെന്ന നിർദേശമാണു ലഭിച്ചത്. യാത്രാബില്ലുകൾ പാസാക്കുന്നതിൽ എക്കാലത്തും പോലീസിൽ വീഴ്ച സംഭവിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ജോലിചെയ്ത കാലയളവിൽ ലഭിക്കേണ്ട യാത്രാബത്ത രണ്ടുമാസം കഴിഞ്ഞാണ് തനിക്കു ലഭിച്ചതെന്നും ജയ്‌നാഥ് പറയുന്നു. തന്റെ യാത്രാബിൽ വൈകിപ്പിച്ച ഡിഐജിക്ക് പോലീസുകാരുടെ യാത്രാബിൽ രണ്ടുദിവസം വൈകിപ്പിച്ച ഉദ്യോഗസ്ഥനോട് ക്ഷമിക്കാനാകുമെന്നും മറുപടിയിൽ പറയുന്നു.
പോലീസ് കാന്റീൻ നടത്തിപ്പിലെ അഴിമതി ചൂണ്ടിക്കാണിച്ചതിനെത്തുടർന്നാണ് ഡിഐജിയിൽനിന്നു മാനസികപീഡനം നേരിടേണ്ടിവന്നത്. പോലീസ് മേധാവിയുടെ നിർദേശം ലംഘിച്ച് ഇടപാടുകൾ നടത്തണമെന്ന നിർദേശം പാലിക്കാത്തതാണ് ഡിഐജിയുടെ അപ്രീതിക്കുകാരണം. ഇക്കാര്യം രേഖാമൂലം സംസ്ഥാന പോലീസ് മേധാവിയെ അറിച്ചിരുന്നതായും ജയനാഥിന്റെ മറുപടിയിൽ പറയുന്നു. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.