തിരുവനന്തപുരം: ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിൻ്റെ ഭാഗമായി പരിശോധന കർശനമാക്കി മോട്ടോർവാഹന വകുപ്പും പൊലീസും. ഫെബ്രുവരി ഒന്നുമുതൽ ആറു വരെ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് പരിശോധനകൾക്കാണ് പ്രാധാന്യം നൽകുക.
10 മുതൽ 13 വരെ അമിത വേഗത്തിൽ പോകുന്ന വാഹനങ്ങൾക്കെതിരെ പരിശോധന കർശനമാക്കും. സംസ്ഥാനതലത്തിൽ ട്രാഫിക് ഐജി നോഡൽ ഓഫിസർ ആയ കമ്മിറ്റിയാണ് മേൽനോട്ടം വഹിക്കുന്നത്.
ജോയൻറ് ട്രാൻസ്പോർട്ട് കമീഷണർ, പിഡബ്ല്യുഡി ചീഫ് എൻജിനീയർമാർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ. ജില്ലതലത്തിൽ കലക്ടർ ചെയർമാനും പൊലീസ് സൂപ്രണ്ട് നോഡൽ ഓഫിസറുമായ കമ്മിറ്റിയാണ് ഉള്ളത്. ഫെബ്രുവരി 17ന് റോഡ് സുരക്ഷ മാസാചരണം സമാപിക്കും