വാഷിംഗ്ടൺ: മദ്യമാണെന്ന ധാരണയിൽ ആന്റിഫ്രീസ് കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുഎസ് സൈനികരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് സൈനികവിഭാഗം ഓഫീസ്. ആന്റിഫ്രീസ് കഴിച്ച പതിനൊന്ന് യുഎസ് സൈനികരെയാണ് ടെക്സാസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എൽ പാസോയിലെ ഫോർട്ട് ബ്ലിസിൽ നിന്നുള്ള സൈനികർ പത്ത് ദിവസത്തെ പ്രത്യേക പരിശീലനത്തിനായാണ് ടെക്സാസിലെ സൈനിക ആസ്ഥാനത്തെത്തിയത്. പരിശീലനത്തിനിടെ സൈനികർക്ക് മദ്യപാനം അനുവദനീയമല്ല.
ചികിത്സയിലുള്ള സൈനികരുടെ ഉള്ളിൽ ചെന്നിരിക്കുന്നത് എഥിലീൻ ഗ്ലൈക്കോളാണെന്ന് തിരിച്ചറിഞ്ഞതായി സൈനികവൃത്തങ്ങൾ വ്യക്തമാക്കി. സർവസാധാരണമായി ഉപയോഗിച്ചു വരുന്ന ആന്റിഫ്രീസാണ് എഥിലീൻ ഗ്ലൈക്കോൾ. ശീതീകരണനിയന്ത്രണപദാർഥങ്ങളായ ആന്റിഫ്രീസ്.
ലായനികളെ ഉറഞ്ഞുകൂടുന്നതിൽ നിന്ന് നിയന്ത്രിക്കാനാണ് സാധാരണയായി ഉപയോഗിക്കുന്നത്. ആന്റിഫ്രീസ് ഉള്ളിലെത്തിയാൽ വൃക്കകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുകയും മരണത്തിലേക്ക് നയിക്കാനിടയാക്കുകയും ചെയ്യും. മദ്യമെന്ന് തെറ്റിധരിച്ച് കുടിക്കാനിടയാകുന്നതിനാൽ നിരവധി മരണങ്ങൾക്കും ആന്റിഫ്രീസ് കാരണമായിട്ടുണ്ട്.