ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരേ സമയം ചെയ്യുന്ന കർഷകരുടെ ഗാസിപൂരിലെ സമരകേന്ദ്രത്തിൽ നിന്ന് പൊലീസ് പിൻവാങ്ങി. കമ്മീഷണർ ഉൾപ്പെടെയുള്ള പൊലീസ് സംഘമാണ് മടങ്ങുന്നത്. ഇതോടെ പ്രദേശത്തെ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നിരിക്കുകയാണ്. പൊലീസ് മടങ്ങുന്നതോടെ ഇന്ന് കർഷകർക്കെതിരെ നടപടിയുണ്ടാകില്ലെന്ന് വ്യക്തമായി.
നേരത്തെ പൊലീസ് സമരപന്തലിൽ എത്തിയിരുന്നു. സമരത്തിൽ നിന്ന് പിൻവാങ്ങില്ലെന്ന് കർഷക നേതാക്കൾ പൊലീസിനെ അറിയിച്ചു.സമരവുമായി മുന്നോട്ട് പോകാനുള്ള അവകാശമാണ് തങ്ങൾക്ക് വേണ്ടത്. എന്ത് സംഭവിച്ചാലും സമരവുമായി മുന്നോട്ട് പോകുമെന്നും കർഷക നേതാക്കൾ പൊലീസിനെ അറിയിച്ചു.
കർഷകർ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ കർഷകർക്കെതിരെ നടപടി ഉടനുണ്ടാകില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. മാധ്യമങ്ങളോടാണ് ജില്ലാ മജിസ്ട്രേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
രാത്രി പതിനൊന്ന് മണിയോടെ കർഷകരോട് സമരത്തിൽ നിന്ന് പിന്മാറണമെന്നായിരുന്നു പൊലീസിന്റെ അന്ത്യശാസനം. ഇത് മറികടന്നാണ് കർഷകർ സമരവുമായി മുന്നോട്ട് പോയത്.