ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് കർണൻ ചരിഞ്ഞു

പാലക്കാട് : ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് കർണൻ ചരിഞ്ഞു. 65 വയസായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു ആന ചരിഞ്ഞത്. വിവിധ അസുഖങ്ങൾ മൂലം ചികിത്സയിൽ ആയിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് വാളയാര്‍ വനത്തില്‍ നടക്കും.തൃശൂർ പൂരം ഉൾപ്പെടെയുള്ള മുൻനിര ഉത്സവങ്ങളിൽ വർഷങ്ങളോളം പങ്കെടുത്തിട്ടുണ്ട്.

1991 ല്‍ വാരണാസിയില്‍ നിന്നാണ് കര്‍ണന്‍ കേരളത്തിലേക്കെത്തുന്നത്. കര്‍ണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. നിരവധി തവണ തലയെടുപ്പു മത്സര വേദികളിൽ വിജയിചിട്ടുണ്ട്. ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോള്‍ 302 സെന്റീമീറ്ററാണ് ഉയരം.

2019 മാര്‍ച്ചിലാണ് മംഗലാംകുന്ന് കര്‍ണന്‍ അവസാനമായി ഉത്സവത്തില്‍ പങ്കെടുത്തത്. മംഗലാംകുന്ന് പരമേശ്വരൻ, ഹരിദാസ് സഹോദരങ്ങളുടെ ഉടമസ്ഥതതയിലുള്ള ഗജവീരനാണു കർണൻ. സിനിമ താരങ്ങളുടേതു പോലെ സംസ്ഥാനത്തു ഫാൻസ് അസോസിയേഷനുകളുള്ള ഗജവീരനാണിത്.