കൊല്ലത്ത് കളമശ്ശേരി മോഡൽ ക്രൂരമർദ്ദനം: ഇരയായത് എട്ടിലും ഒമ്പതിലും പഠിക്കുന്ന കുട്ടികൾ

കൊല്ലം: കളമശ്ശേരി മോഡൽ ക്രൂര മർദ്ദനം കൊല്ലത്തും. കരിക്കാട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനുമാണ് കൂട്ടുകാരുടെ ക്രൂര മർദ്ദനത്തിനിരകളായത്. കുട്ടികളെ കൂട്ടുകാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളാണ് മർദ്ദിക്കുന്നത്. കളിയാക്കിയത് ചോദ്യം ചെയ്‌തതിനെ തുടർന്നായിരുന്നു മർദ്ദനം.

ഈ മാസം 24നാണ് സംഭവം നടന്നത്.
കൊല്ലം കരൂർ കൽക്കുളത്ത് വച്ചായിരുന്നു ആക്രമണം. പത്താം ക്ലാസിലും പ്ലസ്ടുവിലും പഠിക്കുന്ന കുട്ടികളാണ് പതിമൂന്നും പതിന്നാലും വയസുളള കുട്ടികളെ ക്രൂരമായി തല്ലിയത്. ബെൽറ്റുപയോഗിച്ച് അടിക്കുന്നതും മറ്റും ദൃശ്യങ്ങളിൽ വ്യക്തമാണ്.

കരിങ്കൽ ഉൾപ്പടെ ഉപയോഗിച്ചായിരുന്നു മർദ്ദനമെന്ന് അടിയേറ്റ കുട്ടി പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. മ‍ർദ്ദന വിവരം പുറത്ത് പറഞ്ഞാൽ വീട്ടിൽ കയറി അടിക്കുമെന്നും കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു.

ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പരന്നതോടെയാണ് വീട്ടുകാർ വിവരമറിഞ്ഞത്. പൊലീസ് കുട്ടികളുടെ മൊഴിയെടുക്കാനുളള നടപടികൾ ആരംഭിച്ചു. മർദ്ദനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ കുട്ടികളുടെ കൈയിലുണ്ട്. ഇത് ശേഖരിക്കാനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്