ന്യൂഡെൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരായ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്ടർ മാർച്ച് ഡെൽഹിയിൽ പ്രവേശിച്ചു. നൂറുകണക്കിന് ട്രാക്ടറുകളിലായാണ് കർഷകർ മാർച്ച് നടത്തുന്നത്. സിംഘു ത്രിക്രി അതിർത്തികളിലൂടെയാണ് കർഷകർ നഗരത്തിലേക്ക് പ്രവേശിച്ചത്.
മാർച്ച് തടയാനായി പോലീസ് സിംഘു അതിർത്തിയിൽ സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്താണ് കർഷകർ ഡെൽഹിയിൽ പ്രവേശിപ്പിച്ചത്.
പോലീസ് നിർത്തിയിട്ട ട്രക്കുകളും കർഷകർ മാറ്റി. പോലീസ് ബാരിക്കേഡുകൾ ട്രാക്ടറുകൾ ഉപയോഗിച്ച് കർഷകർ ഇടിച്ചുമാറ്റിയാണ് ഡെൽഹിയിലേക്ക് പ്രവേശിച്ചത്. ഡെൽഹി നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം പോലീസ് അടച്ചു.
ട്രാക്ടറുകൾക്ക് പുറമെ ആയിരക്കണക്കിന് ആളുകൾ കാൽനടയായി ട്രാക്ടർ റാലിയെ അനുഗമിക്കുന്നുണ്ട്. ഗാസിപ്പൂരിൽ ഭാരതീയ കിസാർ യൂണിയന്റെ നേതൃത്വത്തിലുള്ള കർഷകർക്ക് നേരെയാണ് കണ്ണീർ വാതകം പ്രയോഗിച്ചത്. കർഷർ ഡെൽഹിയിലേക്ക് മാർച്ച് തുടങ്ങിയപ്പോഴായിരുന്നു ഇത്. പിന്തിരിഞ്ഞ് ഓടിയ കർഷകർ വീണ്ടും സംഘടിച്ചെത്തി ഡെൽഹിയിലേക്കുള്ള മാർച്ച് വീണ്ടും ആരംഭിച്ചു.
സംഘാടകരെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് കർഷമാർച്ചിലുള്ള ജനങ്ങളുടെ പങ്കാളിത്തം. 12 മണിക്ക് ട്രാക്ടർ മാർച്ച് നടത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായ രാവിലെ എട്ടു മണിയോടെ ടാക്ടർ റാലി ഡെൽഹിയിൽ പ്രവേശിക്കുകയായിരുന്നു.