എസ് ശ്രീകണ്ഠൻ
ന്യൂഡെൽഹി: കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഗ്രീൻ ടാക്സ് വരുന്നു. മലിനീകരണം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ഹരിത നികുതി ചുമത്താൻ കേന്ദ്ര സർക്കാർ ആലോചന തുടങ്ങി. കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് മന്ത്രാലയം ഹരിത നികുതി തത്വത്തിൽ അംഗീകരിച്ചു കഴിഞ്ഞു.
ഇനി സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് നിയമം ആവേണ്ട സമയമേയുള്ളൂ. എട്ടു വർഷത്തിലേറെ പഴമക്കമുള്ള കമേഴ്സ്യൽ വാഹനങ്ങളും 15 വർഷത്തിലേറെ പ്രായമുള്ള സ്വകാര്യ വാഹനങ്ങളും ഹരിത നികുതി നൽകേണ്ടി വരും. റോഡ് ടാക്സിൻ്റെ 10 മുതൽ 25 ശതമാനം വരെ ഹരിത നികുതി ഇനത്തിൽ നൽകേണ്ടി വരും.
കമേഴ്സ്യൽ വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ ഗ്രീൻ ടാക്സ് അടയ്ക്കേണ്ടി വരും. സ്വകാര്യ വാഹനങ്ങൾക്ക് 15 വർഷത്തിനു ശേഷം രജിസ്ട്രേഷൻ പുതുക്കി കിട്ടണമെങ്കിൽ ഹരിത നികുതി നൽകണം. പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് പ്രത്യേക നിരക്കിൽ നികുതി ചുമത്താനും ആലോചിക്കുന്നുണ്ട്.
ഇലക്ട്രിക്, സിഎൻജി , എഥനോൾ, എൽപിജി വാഹനങ്ങൾക്ക് നികുതി ഒഴിവ് കിട്ടാൻ ഇടയുണ്ട്. കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ട്രാക്ടറ്ററുകൾ, ടില്ലറുകൾ, കൊയ്ത്ത് യന്ത്രങ്ങൾ, സിറ്റി സർവീസ് അടക്കമുള്ള പൊതു മേഖലാ സംവിധാനങ്ങൾക്ക് കുറഞ്ഞ നികുതിയാണ് പരിഗണനയിലുള്ളത്.
മലിനീകരണം രൂക്ഷമായ നഗരങ്ങളിൽ 50 ശതമാനം വരെ ഗ്രീൻ ടാക്സ് ചുമത്താനാണ് ഉദ്ദേശിക്കുന്നത്. ഇങ്ങനെ സ്വരൂപിക്കുന്ന പണം മലിനീകരണ നിയന്ത്രണത്തിന് മാത്രമാവും വിനിയോഗിക്കുക. നൂതന മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കാൻ ഈ പണം സംസ്ഥാനങ്ങൾക്കും ഉപയോഗിക്കാം.
സർക്കാരിൻ്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനും പൊളിച്ചു വിൽക്കാനും കേന്ദ്രം തത്വത്തിൽ തീരുമാനിച്ചു കഴിഞ്ഞു. നിയമം വിജ്ഞാപനമായി ഇറങ്ങുന്നതോടെ 2022 ഏപ്രിൽ ഒന്നോടെ ഇത് പ്രാബല്യത്തിലാവും. കെഎസ്ആർടിസിയെയും പുതിയ ചട്ടം സാരമായി ബാധിക്കും . പുക തുപ്പുന്ന പഴയ വാഹനങ്ങൾ ഇനി അധിക നാൾ ഓടിക്കാനാവില്ല.