തിരുവനന്തപുരം: ഒന്നും ചെയ്യാത്ത സര്‍ക്കാരിന് ജനങ്ങളെ അഭിമുഖീകരിക്കാനാണ് ഭക്ഷ്യക്കിറ്റെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന്റെ പരാജയമാകും നിയമസഭ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം. ലൈഫ് മിഷന്‍ നല്ലകാര്യം, ഇതിനേക്കാള്‍ ഇരട്ടി വീടുകള്‍ യുഡിഎഫ് നല്‍കിയിട്ടുണ്ട്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കുന്നത് പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടി അര്‍ഹിക്കുന്നതിലേറെ തനിക്ക് തന്നു എന്ന അഭിപ്രായക്കാരനാണ് താൻ . പാര്‍ട്ടി നിര്‍ദേശിച്ചാല്‍ മാത്രം മല്‍സരിക്കും. രമേശ് ചെന്നിത്തല നിശ്ചയമായും മല്‍സരിക്കും അദ്ദേഹം പ്രതിപക്ഷനേതാവാണ് – ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതിപക്ഷനേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണ്. ശശി തരൂര്‍ തിരഞ്ഞെടുപ്പ് സമിതിയില്‍ വന്നത് കൂട്ടായ തീരുമാനപ്രകാരമാണെന്ന് അദ്ദേഹം പറഞ്ഞു.
സോളര്‍ പീഡനക്കേസിൽ അഞ്ചുവര്‍ഷം സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ജാമ്യമില്ലാ വകുപ്പിട്ടാണ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യാം. മൂന്നു ഡിജിപിമാര്‍ അന്വേഷിച്ചിട്ടും എന്തുകൊണ്ട് നടപടി എടുത്തില്ല? സിബിഐ അന്വേഷണത്തിനുളള പരാതിക്കാരിയുടെ അപേക്ഷ മുഖ്യമന്ത്രിക്കുനേരെയുളള ചോദ്യമാണ്. എല്ലാം കെട്ടിച്ചമച്ച കാര്യങ്ങളാണ്. ഒന്നിനും തെളിവില്ല. ഇതാണ് സര്‍ക്കാര്‍ നടപടി എടുക്കാത്തത്.
സിബിഐയെ പേടിയില്ല. സിബിഐ അന്വേഷണത്തിനെതിരെ നീങ്ങില്ല. ആശങ്കകളൊന്നുമില്ല. ആര് അന്വേഷിച്ചാലും ഇല്ലാത്ത ഒരു കാര്യം ഉണ്ടാക്കാനാകുമോ ? ആരാണ് പരാതിക്കാരിയെന്നും പലതും മാറിയും മറിഞ്ഞും വന്നതും ജനം കാണുന്നുണ്ട്. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ കിട്ടി. എന്നാല്‍ വ്യക്തിപരമായ കാര്യങ്ങളില്‍ പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കരുതെന്നാണ് നിലപാട് എന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.