മൊഡേണ കൊറോണ വാക്സിന്‍ ഇന്ത്യയിലെത്തിക്കാനുള്ള തയ്യാറെടുപ്പുകളുമായി ടാറ്റ ഗ്രൂപ്പ്

ന്യൂഡെല്‍ഹി: മൊഡേണ കൊറോണ വാക്സിന്‍ ഇന്ത്യയിലെത്തിക്കാനുള്ള തയ്യാറെടുപ്പുകളുമായി ടാറ്റ ഗ്രൂപ്പ്. ഇന്ത്യയില്‍ കൊവിഷീള്‍ഡും കൊവാക്‌സിനും വിജയകരമായി വിതരണം തുടുകയാണ്. കൂടാതെ മറ്റു രാജ്യങ്ങളിലേക്കും ഇന്ത്യ വാക്‌സിനുകള്‍ എത്തിച്ചിരുന്നു. കൂടുതല്‍ ജനങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കുക എന്ന ലക്ഷ്യമാകാം ടാറ്റ ഗ്രൂപ്പിന്റെ ഈ തീരുമാനത്തിനു പിന്നില്‍.

ടാറ്റ ഗ്രൂപ്പിന്റെ മെഡിക്കല്‍ ആന്‍ഡ് ഡയഗ്നോസ്റ്റിക്സും സിഎസ്ഐആറും (കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌) ചേര്‍ന്നാണ് ഇന്ത്യയിലേക്ക് മൊഡേണ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടത്തുക. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണവുമായി ഇരു വിഭാഗങ്ങളും രംഗത്തുവന്നിട്ടില്ല.

ഇതിനായി അമേരിക്കന്‍ മരുന്ന് കമ്പനിയായ മൊഡേണയുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വാക്‌സിന്‍ വിതരണത്തിന് അനുമതി ലഭിക്കണമെങ്കില്‍ പ്രാദേശിക തലത്തില്‍കൂടി പഠനം നടത്തണമെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

ഫൈസര്‍ പോലെയുള്ള വാക്‌സിനുകളെ അപേക്ഷിച്ച്‌ സാധാരണ റഫ്രിജിറേറ്റര്‍ താപനിലയിലും മൊഡേണ വാക്സിന്‍ സ്വീകരിക്കാം. അതിനാല്‍ മൊഡേണ വാക്‌സിനേഷനില്‍ ചിലവ് കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അമേരിക്കയിലും ഈ മാസം തുടക്കത്തില്‍ യൂറോപ്പിലുമാണ് മൊഡോണ വാക്സിന് അംഗീകാരം നല്‍കിയത്. മൊഡേണ കമ്പനിയുടെ അവസാന റിപ്പോര്‍ട്ടുകള്‍പ്രകാരം വാക്സിന്‍ 94.1 ശതമാനം ഫലപ്രദമാണ്. ഗുരുതമായ യാതൊരു സുരക്ഷാ ആശങ്കകളും വാക്സിനില്ലെന്നും കമ്പനി അവകാശപ്പെടുന്നു.