തൃശൂർ: കേരളത്തിൻ്റെ ധാർമ്മിക മന:സാക്ഷിയായിരുന്ന സുകുമാർ അഴീക്കോട് ഓർമയായി ഒമ്പത് വർഷമായിട്ടും അദ്ദേഹത്തോട് സാഹിത്യ ലോകത്തിൻ്റെ കടുത്ത അവഗണന. നാളിതുവരെ അഴീക്കോടിൻ്റെ ചിതാഭസ്മം നിമജ്ജനം ചെയ്യാനാകാതെ തൃശൂർ എരവിമംഗലത്തെ സ്മാരകത്തിൽ സൂക്ഷിച്ചിരിക്കുകയാണ് ചുമതലയുള്ള കേരള സാഹിത്യ അക്കാദമി അധികൃതർ. അഴീക്കോടിൻ്റെ എല്ലാഓർമദിനത്തിലും ഇത് നിമജ്ജനം ചെയ്യുമെന്ന് പ്രഖ്യാപനമുണ്ടാവുമെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
കേരള സാഹിത്യ അക്കാദമി ഹാളിന് ഡോ. സുകുമാർ അഴീക്കോടിൻ്റെ പേര് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല. രണ്ടുവർഷം മുമ്പ് കെ. രാജൻ എംഎൽഎ അഴീക്കോട് സ്മാരക പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ വർഷം അത് ലഭ്യമായെങ്കിലും കാര്യമായി പ്രവർത്തനങ്ങൾ നടന്നില്ലെന്നും പരാതിയുണ്ട്.
തൃശൂർ എരവിമംഗലത്ത് ഡോ. സുകുമാർ അഴീക്കോട് നിർമിച്ച വീടും പുസ്തകശേഖരവും കേരള സാഹിത്യഅക്കാദമി ഏറ്റെടുത്ത് സ്മാരകമാക്കിയിട്ടുണ്ടെങ്കിലും മരണ ദിനത്തിലെ പ്രദേശിക ചടങ്ങുകളിലൊതുങ്ങുകയാണ് അഴീക്കോട് സ്മരണ. കാര്യമായ സംവാദങ്ങളോ സാംസ്കാരിക പരിപാടികളോ ഇക്കാലയളവിൽ അഴീക്കോടിൻ്റെ പേരിൽ സംഘടിപ്പിക്കപ്പെട്ടിട്ടില്ല.
കേരള സാഹിത്യ അക്കാദമിയും ഡോ. സുകുമാർ അഴീക്കോട് ഫൗണ്ടേഷനും ചേർന്നാണ് ഡോ. സുകുമാർ അഴീക്കോടിൻ്റെ സ്മരണ നിലനിർത്താനുള്ള പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്. 2013 മേയ് അഞ്ചിന് പെരുമ്പടവം ശ്രീധരൻ കേരള സാഹിത്യ അക്കാദമി പ്രസിഡൻറായിരിക്കെയാണ് എരവിമംഗലത്തെ വീട് സർക്കാർ ഏറ്റെടുക്കുന്നത്. അപ്പോൾ ആരംഭിച്ച ദീപം തെളിക്കലും ഓർമദിന ചടങ്ങും പിന്നീട് സാഹിത്യകാരൻ വൈശാഖൻ പ്രസിഡൻറായപ്പോഴും തുടർന്നു.
അതേസമയം അഴീക്കോടിൻ്റെ സംഭാവനകളെ വിലയിരുത്തിയ മികച്ച ഒരു സാംസ്കാരിക പരിപാടി സംഘടിപ്പിക്കാൻ പോലും ഒമ്പതുവർഷത്തിനിടെ അഴീക്കോട് ഫൗണ്ടേഷനായില്ല. ഇ.തിനിടെ 2018ലെ പ്രളയത്തിൽ കെട്ടിടത്തിൽ വെള്ളം കയറി മുറി നിറയെ ഉണ്ടായിരുന്ന സമ്മാനങ്ങളും ഷാളുകളും മറ്റും നശിക്കുകയും ചെയ്തു.