പുതുച്ചേരി: മുൻ മന്ത്രിയെ കൊലപ്പെടുത്തിയതിലടക്കം പതിനഞ്ചിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയുന്ന വനിതാ ഗുണ്ട നേതാവ് ബിജെപിയില്‍ ചേര്‍ന്നതിനെ ചൊല്ലി വിവാദം. കാരയ്ക്കലിലെ കുപ്രസിദ്ധ ഗുണ്ട ഏഴിലരസിയാണ് തൻ്റെ ഒളിത്താവളത്തിലേക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് ആര്‍ സാമിനാഥനെ വിളിച്ചുവരുത്തി അംഗത്വം നേടിയത്.
ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ സംഭവം വിവാദമായി. അറസ്റ്റ് വാറന്റുള്ള പ്രതിയെ തേടി പൊലീസ് തിരച്ചിലും തുടങ്ങി. അതേസമയം, ആര്‍ക്കു വേണമെങ്കിലും പാര്‍ട്ടിയില്‍ ചേരാമെന്നും ഏഴിലരസി പാര്‍ട്ടി അംഗത്വം സ്വീകരിച്ചതില്‍ അസ്വാഭാവികതയില്ലെന്നുമാണ് ബിജെപിയുടെ വാദം.
2017ല്‍ മുന്‍ സ്പീക്കറും കൃഷിമന്ത്രിയും കാരയ്ക്കലിലെ പ്രമുഖ രാഷ്ട്രീയ നേതാവുമായിരുന്ന വിഎംസി ശിവകുമാറിനെ പട്ടാപ്പകല്‍ പെട്രോള്‍ ബോംബ് എറിഞ്ഞു വീഴ്ത്തിയശേഷം വെട്ടിയും കുത്തിയും കൊന്നതു കൂടാതെ മറ്റു രണ്ടു പേരെയും കൊന്ന കേസിലെ പ്രതിയാണ് ഏഴിലരസി. തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി 15ലേറെ വേറെയും കേസുകൾ ഏഴിലരസിക്കെതിരേയുണ്ട്.
കാരയ്ക്കലിലെ വ്യാജമദ്യ മാഫിയയ്ക്കു നേതൃത്വം നല്‍കുന്ന ഏഴിലരസി കഴിഞ്ഞ വര്‍ഷം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉടനെ ഗുണ്ടാ ആക്ട് പ്രകാരം തടവിലായി. തടവുകഴിഞ്ഞു പുറത്തിറങ്ങിയശേഷം അജ്ഞാത കേന്ദ്രത്തിലിരുന്നായിരുന്നു പ്രവര്‍ത്തനം. ഇതിനിടയിലാണ് ബിജെപിയിലൂടെ രാഷ്ട്രീയ പ്രവേശം നടത്തി വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.