പാർട്ടിയുടെ താഴേത്തട്ടിൽ പ്രവർത്തനം മോശമെന്ന് രമേശ് ചെന്നിത്തല; വിജയസാധ്യത പ്രധാന മാനദണ്ഡമെന്ന് ഹൈക്കമാൻഡ്

തിരുവനന്തപുരം: പാർട്ടി പ്രവർത്തകരെ വിമർശിച്ച് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രവർത്തനം താഴേത്തട്ടിൽ സജീവമായില്ലെങ്കിൽ തിരിച്ചടി ഉണ്ടാകും. സ്വന്തം സ്ഥലത്ത് എന്ത് നടക്കുന്നുവെന്ന് പ്രവർത്തകർക്ക് അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ഭാരവാഹിയോഗത്തിലായിരുന്നു ചെന്നിത്തലയുടെ വിമർശനം.

താഴേത്തട്ടിൽ പ്രവർത്തനം മോശമാണെന്നാണ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മേൽനോട്ടം വഹിക്കാൻ ഹൈക്കമാൻഡ് രൂപീകരിച്ച പ്രത്യേക സമിതിയുടെ ആദ്യത്തെ യോഗം തിരുവനന്തപുരത്ത് ചേർന്നിരുന്നു. തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളായ വിഎംസുധീരനും കെമുരളീധരനും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തില്ല.

തെരഞ്ഞെടുപ്പ് പത്രിക രൂപീകരണവും പ്രതിപക്ഷ നേതാവിൻ്റെ ഐശ്വര്യ കേരളയാത്രയും യോഗം ചർച്ച ചെയ്തു. പ്രകടന പത്രിക രൂപീകരണത്തിനായി കോൺ​ഗ്രസ് എംപി ശശി തരൂർ പൊതുജനങ്ങളിൽ നിന്നും നേരിട്ട് വിവരങ്ങൾ ശേഖരിക്കും. ഇതിനായി അദ്ദേഹം നാല് ജില്ലകളിൽ സന്ദർശനം നടത്തും. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഹൈക്കമാൻഡ് പ്രതിനിധികളായ അശോക് ഗെഹ്ലോത്ത്, ജി പരമേശ്വര എന്നിവരും പങ്കെടുത്തു.

വിജയസാധ്യതയാണ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രധാന മാനദണ്ഡമാക്കേണ്ടതെന്ന് ഹൈക്കമാൻഡ് പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഇതിൽ വിട്ടുവീഴ്ച പാടില്ലെന്നും അവർ നിർദേശിച്ചു.

തെരഞ്ഞെടുപ്പ് അതീവ നിർണ്ണായകമെന്ന് വ്യക്തമാക്കിയ കെസി വേണുഗോപാൽ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റി വയ്ക്കാൻ നേതാക്കൾ തയ്യാറാകണമെന്ന് മേൽനോട്ട സമിതിയിൽ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി കോൺഗ്രസ് മുന്നോട്ട്‌ പോകണം. വിജയ സാധ്യതയുള്ളവരെയേ സ്ഥാനാർത്ഥിയാക്കാൻ കഴിയൂ. ഇതിൽ വിട്ട് വീഴ്ചയുണ്ടാകില്ല. തനിക്ക് വ്യക്തി താൽപര്യങ്ങൾ ഇല്ലാത്തതുകൊണ്ട് ഇക്കാര്യം തുറന്ന് പറയുകയാണെന്നും ചിലപ്പോൾ മറ്റുള്ളവർ അത് തുറന്ന് പറഞ്ഞെന്ന് വരില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചര്‍ച്ച ചെയ്യാനാണ് കോൺഗ്രിസിന്‍റെ നിര്‍ണായക യോഗം തിരുവനന്തപുരത്ത് ചേർന്നത്. സീറ്റ് വിഭജനം വേഗത്തിൽ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ഘടകകക്ഷികൾ കൂടി മുന്നോട്ട് വച്ച സാഹചര്യത്തിൽ കൂടിയാണ് യോഗം വിളിച്ചുചേർത്തത്.