ലാലു പ്രസാദ് യാദവ് അതീവ ഗുരുതരാവസ്ഥയിൽ; എയിംസിലേക്ക് മാറ്റും

ന്യൂഡെൽഹി: ബിഹാർ മുൻമുഖ്യമന്ത്രിയും മുൻകേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ആരോഗ്യനില തീർത്തും മോശമായതോടെ ലാലുവിനെ നിലവിൽ ചികിത്സയിലിരിക്കുന്ന ഡെൽഹിയിലെ രാജേന്ദ്രപ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നും ഡെൽഹി എയിംസിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്.

ന്യൂമോണിയ ബാധിച്ച ലാലു പ്രസാദ് യാദവിൻ്റെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം മന്ദഗതിയിലായെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നു. പിതാവിൻ്റെ ആരോഗ്യനില മോശമാണെന്നും അദ്ദേഹത്തിന് കൂടുതൽ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നും തേജ് പ്രതാപ് സന്ദർശനത്തിന് ശേഷം ആവശ്യപ്പെട്ടിരുന്നു.

വിദഗ്ദ്ധ ചികിത്സയുടെ കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിനെ കാണുമെന്നും തേജ് പ്രതാപ് വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന് പ്രമേഹം വല്ലാതെ വർധിച്ചിട്ടുണ്ട്, വൃക്കകളുടെ പ്രവർത്തനവും മന്ദഗതിയിലാണ്, ഇതു കൂടാതെ ന്യൂമോണിയയും സ്ഥിരീകരിച്ചിരിക്കുന്നു – മാധ്യമങ്ങളെ കണ്ട തേജസ്വി പറഞ്ഞു.

ഇന്നലെ രാത്രി ലാലുവിനെ ആർജെഡി അധ്യക്ഷനും മകനുമായ തേജസ്വി യാദവ്, ഭാര്യ റാബ്റി ദേവി, മറ്റു മക്കളായ തേജ് പ്രതാപ് യാദവ്, മിസാ ഭാരതി എന്നിവർ സന്ദർശിച്ചിരുന്നു.